തിരുവനന്തപുരം: സിയറ ലിയോണിൽ സ്വർണഖനനത്തിന് പോയ പി.വി.അൻവറിന് എതിരെ രൂക്ഷ വിമർശനം ഉയർത്തിയ കെ.മുരളീധരന് മറുപടിയുമായി എംഎൽഎ. ലീഡറോട് തനിക്ക് ബഹുമാനമുണ്ട്, പക്ഷെ അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ലെന്നും മുരളീധരന് മറുപടിയായി അൻവർ പറഞ്ഞു.

പിവി അൻവറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

'ഇവിടെ കിങ്ങിണികുട്ടന്മാരില്ല..ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച് ജീവിതങ്ങളാണിവിടെയുള്ളത്..ഇനി അവിടുത്തെ കാര്യം..ലീഡറോടെ ബഹുമാനമുള്ളൂ. അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ് ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല. രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല. പി.വി.അൻവറാണ്..പറയാനുള്ളത് നേരിട്ട് തന്നെ പറയും..''

ബിസിനസിനായി വിദേശയാത്രക്ക് പോയ നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപി രംഗത്തെത്തിയിരുന്നു. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ. മുരളീധരൻ പറഞ്ഞു.

സ്വന്തം ബിസിനസും വേണം, എംഎൽഎയായി ഇരിക്കണം, ഭരണത്തിന്റെ പങ്കും പറ്റണം... എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവർത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്റെ ധാർമിക ഉത്തരവാദിത്തം അൻവർ ഏറ്റെടുക്കണം.

സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അൻവർ വ്യക്തമാക്കണം. അൻവറിന്റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ജനങ്ങളോട് എംഎൽഎയെ കൊണ്ട് മാപ്പ് പറയിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

തന്നെ നിലമ്പൂർ മണ്ഡലത്തിൽ കാണാനില്ലെന്ന വിമർശനങ്ങൾക്കും പിവി അൻവർ രാവിലെ മറുപടിയുമായി രംഗത്തെത്തിയിരുന്നു. മണ്ഡലത്തിൽ എല്ലാദിവസവും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസുണ്ടെന്നും ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാൻ സംവിധാനം ഒരുക്കിയിട്ടാണ് താൻ ആഫ്രിക്കയിൽ വന്നതെന്നുമാണ് അൻവർ പ്രതികരിച്ചത്. ജനങ്ങൾ ബുദ്ധിമുട്ടരുത് എന്നുള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്തതെന്നും അൻവർ പറഞ്ഞിരുന്നു.

പിവി അൻവർ രാവിലെ പറഞ്ഞത്: ''ഞായറാഴ്ചകളിൽ വരെ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് എനിക്ക് നിലമ്പൂരിലുണ്ട്. ഏഴ് സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നുമുണ്ട്. ആ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാൻ അങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഒരു തരത്തിലും ജനങ്ങൾ ബുദ്ധിമുട്ടരുത് എന്നുള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്തത്. ഉത്തരവാദിത്തമുള്ള പ്രവർത്തകൻ എന്ന നിലയിൽ പാർട്ടിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണ്. മൂന്ന് മാസത്തേക്ക് പാർട്ടി എനിക്ക് അവധിയും അനുവദിച്ചിട്ടുള്ളതാണ്. അതിനുശേഷമാണ് ആഫ്രിക്കയിലോട്ട് വന്നത്. കള്ളവാർത്തകൾ നൽകിയ മാധ്യമങ്ങളാണ് എന്നെ നാടുകടത്തിയത്. ആഫ്രിക്കയിലെ സിയറ ലിയോൺ എന്ന് പറയുന്ന സ്ഥലത്താണ് ഞാനിപ്പോൾ. ഇവിടെ സ്വർണ ഖനനത്തിലാണ്. സാമ്പത്തിക ബാധ്യത കാരണം നാട്ടിൽ നിൽക്കാൻ വയ്യാതെയാണ് ആഫ്രിക്കയിലേക്ക് വന്നത്. യുഡിഎഫ് എന്നെ നിരന്തരം വേട്ടയാടുകയാണ്. കല്യാണങ്ങൾക്ക് പോകലും വയറ് കാണലുമല്ല എന്റെ പണിയെന്നേ അവരോട് പറയാനുള്ളൂ.''