കോഴിക്കോട്: പിവി അൻവർ എംഎൽഎയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ എല്ലാം ദുരൂഹമാണ് എന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന്റെ പരാമർശത്തിന് പിവി അൻവറിന്റെ മറുപടി. ഡോണാണ് താനെന്നും ഫിറോസൊക്കെ ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോയെന്നായിരുന്നു അൻവറിന്റെ പ്രതികരണം.

പിവി അൻവർ പറഞ്ഞത്: 'അതേ..ഡോണാണ്..പി.കെ.ഫിറോസൊക്കെ ചെയ്ത് കാട്ടാവുന്നത് അങ്ങ് കാട്ടിക്കോ..എനിക്ക് വീണ്ടും ലീഗാണ്..'

അൻവർ എംഎൽഎയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ എല്ലാം ദുരൂഹമാണെന്നും ഒരുപാട് നിഗൂഢതയുള്ള വ്യക്തിയാണ് അദ്ദേഹമെന്നാണ് ഫിറോസ് ഇന്ന് പ്രതികരിച്ചത്. അൻവറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ലതായി ഒന്നും പറയാനില്ലെന്നും ഫ്യൂഡൽ മനോഭാവമാണ് അദ്ദേഹത്തിനെന്നും ഫിറോസ് പറഞ്ഞിരുന്നു. ഒരു ജനപ്രതിനിധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം നിയമസഭയിലെ ഇടപെടലാണെന്ന് ഫിറോസ് പറഞ്ഞിരുന്നു. വിദേശത്ത് നിന്ന് എഴുതി കൊടുക്കുന്ന ചോദ്യങ്ങൾ നിയമസഭയിൽ വരുന്നുണ്ടോ എന്നത് അല്ല ജനപ്രതിനിധിയുടെ ഉത്തരവാദിത്വം. മറ്റൊരു രാജ്യത്ത് പോയി ജനങ്ങളെ സേവിക്കാനല്ല ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിയമസഭയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകണമെന്നും ഫിറോസ് പറഞ്ഞു.

പികെ ഫിറോസ് പറഞ്ഞത്:

പിവി അൻവർ എംഎൽഎയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ എല്ലാം ദുരൂഹമാണ്. ഒരുപാട് നിഗൂഢതയുള്ള വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് നല്ലതായി ഒന്നും പറയാനില്ല. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ, വ്യവസായിയെ കബളിപ്പിച്ച കേസ്, കൊലപാതക കേസ് പ്രതി എന്നിവ ഉദാഹരണം. ഇപ്പോൾ അദ്ദേഹം ആഫ്രിക്കയിൽ പോയതിൽ ആളുകൾക്ക് സംശയമുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ല.

ഒരു ഫ്യൂഡൽ മനോഭാവമാണ് അദ്ദേഹത്തിന്. മറ്റൊരു രാജ്യത്ത് പോയി ജനങ്ങളെ സേവിക്കാൻ അല്ല ജനങ്ങൾ അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിയമസഭയിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകണം. ദൂരെ നിന്ന് എഴുതി കൊടുക്കുന്ന ചോദ്യങ്ങൾ നിയമസഭയിൽ വരുന്നുണ്ടോ എന്നത് അല്ല ജനപ്രതിനിധിയുടെ ഉത്തരവാദിത്വം. നിയമസഭയിൽ സാന്നിധ്യം ഉണ്ടാവുക എന്നത് വളരെ പ്രധാനമാണ്. ബില്ലുകളിൽ ചർച്ചയുണ്ടാകണം. ബില്ലുകൾ അവതരിപ്പിക്കേണ്ടി വരും. നിയമനിർമ്മാണത്തിൽ ഇടപെടണം. ഒരു ജനപ്രതിനിധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം എന്നത് നിയമനിർമ്മാണ സഭയിലെ ഇടപെടലാണ്. ചോദ്യം ചോദിക്കാൻ ഇന്ന് ഏത് പൗരനും അധികാരമുണ്ട്. എംഎൽഎയുടെ മാത്രം പ്രിവിലേജ് അല്ല അത്. ചോദ്യം ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ അദ്ദേഹത്തിന് കഴിയില്ല. തികഞ്ഞ ഉത്തരവാദിത്തരാഹിത്യമാണ് അൻവറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.''

തന്നെ നിലമ്പൂർ മണ്ഡലത്തിൽ കാണാനില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പിവി അൻവർ രാവിലെ രംഗത്തെത്തിയിരുന്നു. മണ്ഡലത്തിൽ എല്ലാദിവസവും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസുണ്ടെന്നും ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാൻ സംവിധാനം ഒരുക്കിയിട്ടാണ് താൻ ആഫ്രിക്കയിൽ വന്നതെന്നുമാണ് അൻവർ പ്രതികരിച്ചത്. ജനങ്ങൾ ബുദ്ധിമുട്ടരുത് എന്നുള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്തതെന്നും അൻവർ പറഞ്ഞിരുന്നു.

പിവി അൻവർ പറഞ്ഞത്:

'ഞായറാഴ്ചകളിൽ വരെ പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് എനിക്ക് നിലമ്പൂരിലുണ്ട്. ഏഴ് സ്റ്റാഫുകൾക്ക് ശമ്പളം കൊടുക്കുന്നുമുണ്ട്. ആ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഏതൊരു വിഷയത്തിനു പരിഹാരമുണ്ടാക്കാൻ അങ്ങനെയൊരു സംവിധാനം ഒരുക്കിയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത്. ഒരു തരത്തിലും ജനങ്ങൾ ബുദ്ധിമുട്ടരുത് എന്നുള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്തത്. ഉത്തരവാദിത്തമുള്ള പ്രവർത്തകൻ എന്ന നിലയിൽ പാർട്ടിയെ ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണ്.

മൂന്ന് മാസത്തേക്ക് പാർട്ടി എനിക്ക് അവധിയും അനുവദിച്ചിട്ടുള്ളതാണ്. അതിനുശേഷമാണ് ആഫ്രിക്കയിലോട്ട് വന്നത്. കള്ളവാർത്തകൾ നൽകിയ മാധ്യമങ്ങളാണ് എന്നെ നാടുകടത്തിയത്. ആഫ്രിക്കയിലെ സിയറ ലിയോൺ എന്ന് പറയുന്ന സ്ഥലത്താണ് ഞാനിപ്പോൾ. ഇവിടെ സ്വർണ ഖനനത്തിലാണ്. സാമ്പത്തിക ബാധ്യത കാരണം നാട്ടിൽ നിൽക്കാൻ വയ്യാതെയാണ് ആഫ്രിക്കയിലേക്ക് വന്നത്. യുഡിഎഫ് എന്നെ നിരന്തരം വേട്ടയാടുകയാണ്. കല്യാണങ്ങൾക്ക് പോകലും വയറ് കാണലുമല്ല എന്റെ പണിയെന്നേ അവരോട് പറയാനുള്ളൂ