കൊളംബോ: ശ്രീലങ്കയിലെ കൊളംബോ തീരത്തിന് സമീപത്ത് വെച്ച് തീപിടിച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ത്യൻ തീരസുരക്ഷാസേനയുടെ കപ്പലുകളായ വൈഭവ്, വജ്ര എന്നിവയെ രക്ഷപ്രവർത്തനത്തായി കൊളംബോ തീരത്തേക്ക് അയച്ചു.

കഴിഞ്ഞയാഴ്ചയാണ് ഇന്ധനവും മറ്റ് രാസവസ്തുക്കളും നിറച്ച കപ്പലിന് തീപിടിച്ചത്. തീ പൂർണമായും അണയ്ക്കാനായിട്ടില്ല. തുടർന്ന് ശ്രീലങ്കൻ അധികൃതർ ഇന്ത്യൻ തീരസുരക്ഷാ സേനയുടെ സഹായം തേടി.

ഹസിറയിൽ നിന്ന് ചരക്ക് നിറച്ച് കൊളംബോയിലേക്ക് പുറപ്പെട്ട mv X പ്രസ് പേൾ എന്ന കപ്പലിലാണ് തീപ്പിടുത്തമുണ്ടായത്. കൊളംബോ തുറമുഖത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെ മെയ് 20നാണ് തീപ്പിടുത്തമുണ്ടായത്.

1486 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. 25 ടൺ നൈട്രിക് ആസിഡ് ഉൾപ്പെടെ മാരകമായ രാസവസ്തുക്കൾ ചരക്കിലുൾപ്പെടുന്നു. തീപ്പിടിച്ചതിനെ തുടർന്ന് നിരവധി കണ്ടെയ്‌നറുകളിൽ ഇതിനോടകം ചെറു സ്ഫോടനങ്ങൾ സംഭവിച്ചിട്ടുണ്ട്. 325 മെട്രിക് ടൺ ഇന്ധനമാണ് കപ്പലിലുള്ളതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

തീ നിയന്ത്രണവിധേയമായെങ്കിലും പൂർണമായും അണയ്ക്കാൻ സാധിച്ചിരുന്നില്ല. കൊളംബോ തീരത്ത് നിന്ന് 18 കി.മീ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിലെ 25 ക്രൂ അംഗങ്ങളേയും സുരക്ഷിതരായി രക്ഷപ്പെടുത്തി. ഇവരിൽ അഞ്ച് പേർ ഇന്ത്യാക്കാരാണ്.

ഇന്ത്യൻ തീരസുരക്ഷാസേനയുടെ കപ്പലുകളായ വൈഭവ്, വജ്ര എന്നിവയെ രക്ഷപ്രവർത്തനത്തായി കൊളംബോ തീരത്തേക്ക് അയച്ചു. അഗ്‌നിസുരക്ഷ, പൊല്യൂഷൻ റെസ്പോൺസ് എന്നിവയിൽ വൈഗഗ്ധ്യമുള്ള കപ്പലുകളാണ് ഇവ. ശ്രീലങ്കൻ അധികൃതർ ആവശ്യപ്പെട്ടത് പ്രകാരമാണ് കപ്പൽ അയച്ചതെന്ന് ഇന്ത്യൻ പ്രതിരോധമന്ത്രാലയം വക്താക്കൾ വ്യക്തമാക്കി.

തീരസുരക്ഷാസേനയുടെ കൊച്ചിയിലേയും ചെന്നൈയിലേയും രണ്ട് കപ്പലുകളും ആവശ്യമെങ്കിൽ സഹായത്തിനായി പോവാൻ സജ്ജമാണ്. ആകാശ നിരീക്ഷണത്തിനായി ചെന്നൈയിൽ നിന്നും കൊച്ചിയിൽ നിന്നുമുള്ള രണ്ട് എയർക്രാഫ്റ്റുകളും സജ്ജമായിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങളിലൂടെ തീ പൂർണമായും അണയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.