ഡൽഹി: രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുന്നത് സംബന്ധിച്ച മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുൽ ഗാന്ധി. കോവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് 2020ലെ നിലപാടിൽ നിന്ന് രാഹുലിന്റെ മലക്കം മറിച്ചിൽ. സമ്പൂർണ ലോക്ഡൗണിലൂടെ മാത്രമാണ് കോവിഡ് 19 വ്യാപനം തടയാനാവൂവെന്നാണ് രാഹുൽ ഗാന്ധി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടത്.

കോവിഡ് വ്യാപനം തടയുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനത്തോടെയാണ് തീരുമാനം. അരികുവൽക്കരിക്കപ്പെട്ടവരെ ന്യായ് പദ്ധതിയിലൂടെ സംരക്ഷിച്ചുകൊണ്ട് സമ്പൂർണ ലോക്ഡൗൺ വേണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാർ കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് മൂലമാണ് നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടമായതെന്നും രാഹുൽ ആരോപിക്കുന്നു.

ഇന്ത്യാ സർക്കാരിന് ഇനിയും വ്യക്തതയില്ല. കൊറോണയുടെ വ്യാപനം തടയാൻ സമ്പൂർണ ലോക്ഡൗണാണ് ആവശ്യം. അരികുവൽക്കപ്പെട്ടവർക്ക് ന്യായ് പദ്ധതിയിലൂടെ സംരക്ഷണമൊരുക്കണമെന്നും. കേന്ദ്ര സർക്കാരിന്റെ നടപടിയില്ലാത്തതാണ് നിരവധി സാധാരണക്കാരുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നും രാഹുൽ പറയുന്നു. ഏതാനും ആഴ്ചകളായി കോവിഡ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷമായാണ് രാഹുലിന്റെ പ്രതികരണം.