ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരിച്ചുവരുന്നത് രാഹുൽ ഗാന്ധി പരിഗണിക്കുന്നതായി റിപ്പോർട്ട്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിലാണ് നേതാക്കളുടെ ആവശ്യത്തോട് രാഹുൽ അനുകൂലമായി പ്രതികരിച്ചത്. നേരത്തെ കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് താനില്ലെന്നും ഗാന്ധി കുടുംബത്തിൽ നിന്ന് ആരെയും പരിഗണിക്കരുതെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ചത്തെ പ്രവർത്തക സമിതി യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകൾ നടന്നെന്നു നേതാക്കൾ വ്യക്തമാക്കി. അധ്യക്ഷപദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'പരിഗണിക്കാം' എന്ന മറുപടിയാണ് രാഹുൽ നൽകിയതെന്ന് നേതാക്കൾ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവായ എകെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്. അടുത്ത വർഷം ഓഗസ്റ്റ് 21നും സെപ്റ്റംബർ 20നും ഇടയിൽ കോൺഗ്രസ് ഉന്നത സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും വർക്കിങ് കമ്മിറ്റിയിൽ ധാരണയായി. അധ്യക്ഷപദവിയിലേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് ഉൾപ്പെടെ അപ്പോഴായിരിക്കും.

പഞ്ചാബ് മുഖ്യമന്ത്രിയാണ് രാഹുൽ അധ്യക്ഷനായി തിരിച്ചെത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. താൻ പരിഗണിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടിയെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ, എൻഡിടിവി തുടങ്ങിയ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളും വർക്കിങ് കമ്മിറ്റി ചർച്ച ചെയ്തു. പഞ്ചാബ്, ഗുജറാത്ത്, യുപി എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

2017ൽ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെയാണ് രാജിവച്ചത്. ഇതിനു പിന്നാലെ സോണിയ ഗാന്ധിയെ താൽക്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. രാഹുൽ അധ്യക്ഷസ്ഥാനത്തേയ്ക്ക് തിരിച്ചുവരണമെന്ന് പലതവണ ആവശ്യമുയർന്നിരുന്നെങ്കിലും ആദ്യമായാണ് അനുകൂല പ്രതികരണമുണ്ടാകുന്നത്.

കോൺഗ്രസ് നേതൃത്വത്തിന്റെ നിലവിലെ പ്രവർത്തനം സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കപിൽ സിബൽ, ജയറാം രമേഷ്, ശശി തരൂർ തുടങ്ങിയ ജി 23 നേതാക്കൾ വിയോജിപ്പ് അറിയിച്ച് കത്തെഴുതിയിരുന്നു.

അതേസമയം, താൻ പാർട്ടിയുടെ മുഴുവൻ സമയ പ്രസിഡന്റ് തന്നെയാണെന്ന് സോണിയ ഗാന്ധി ശനിയാഴ്ച പ്രവർത്തകസമിതി യോഗത്തിൽ പറഞ്ഞു. കോൺഗ്രസിനു മുഴുവൻ സമയ പ്രസിഡന്റില്ലെന്ന് ആരോപണമുന്നയിച്ച ജി23 നേതാക്കളെ ഉന്നമിട്ടായിരുന്നു സോണിയയുടെ പരാമർശം.

മനസ്സു തുറന്നു സംസാരിക്കുന്നതിനെ എപ്പോഴും അനുകൂലിച്ചിട്ടുള്ള ആളാണു താൻ. ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു നേരിട്ടാവാം. മാധ്യമങ്ങളിലൂടെ തന്നോട് സംസാരിക്കേണ്ട ആവശ്യമില്ല. പാർട്ടിയിൽ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണ്. നേതാക്കളുടെ സത്യസന്ധതയാണ് ആഗ്രഹിക്കുന്നതെന്നതെന്നും സോണിയ പറഞ്ഞു.