ന്യൂഡൽഹി : കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത ട്വിറ്റർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ട്വിറ്റർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ട്വിറ്ററിന് നിഷ്പക്ഷത നഷ്ടമായി. ഭരിക്കുന്നവരുടെ താളത്തിനൊത്ത് തുള്ളുന്നുവെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ഡൽഹിയിൽ പീഡനത്തിന് ഇരയായി മരിച്ച ഒമ്പതു വയസ്സുകാരിയുടെ വീട്ടിൽ പോയശേഷം, ആ കുട്ടിയുടെ മാതാപിതാക്കളുമായി ചർച്ച നടത്തുന്ന ചിത്രം രാഹുൽഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ പരാതി ഉയർന്നതോടെ, ട്വിറ്റർ ചിത്രം നീക്കുകയും, രാഹുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് പരസ്യപ്രതികരണവുമായി രാഹുൽഗാന്ധി രംഗത്ത് വന്നത്.

ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നില്ല. അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് അപകടകരമാണ്. ഇത് രാഹുൽഗാന്ധിക്ക് നേരെയുള്ള ആക്രമണമല്ല, ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്ററിന്റെ അപകടകരമായ കളി എന്ന പേരിൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാഹുലിന്റെ വിമർശനം.

ഇതിന് പിന്നാലെ കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചിരുന്നു. ട്വിറ്റർ നിയമം ലംഘിച്ചതുകൊണ്ടാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്ന് ട്വിറ്റർ അധികൃതർ വിശദീകരിക്കുന്നു.