പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്കെത്തിയ കർഷകരെ ബാരിക്കേഡ് ഉയർത്തിയും ജലപീരങ്കികൾ ഉപയോ​ഗിച്ചും ലാത്തിചാർജ്ജ് നടത്തിയുമാണ് പൊലീസ് നേരിട്ടത്. എന്നാൽ പിന്നീട് കർഷകരുടെ ഇച്ഛാശക്തിക്ക് മുന്നിൽ ഭരണകൂടം മുട്ടുമടക്കുന്ന കാഴ്‌ച്ചയാണ് കാണാൻ കഴിഞ്ഞത്. ഭരണകൂടം കർഷകർക്ക് നേരേ നടത്തിയ വേട്ടയാടലുകളുടെ വിവിധ ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു ചിത്രം പങ്കുവെച്ച് കേന്ദ്ര സർക്കാരിനെ വിമർശിക്കുകയാണ് കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധി.

പ്രതിഷേധത്തിൽ പങ്കെടുത്ത വയോധിക കർഷകനു നേരെ ഒരു അർദ്ധസൈനികൻ ലാത്തിയോങ്ങുന്ന ചിത്രമാണ് രാഹുൽ ​ഗാന്ധി പങ്കുവെച്ചിരിക്കുന്നത്. വളരെ ദുഃഖകരമായ ചിത്രമാണിതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 'ജയ് ജവാൻ, ജയ് കിസാൻ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം കർഷകനെതിരെ ജവാൻ നിലകൊള്ളുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നു. ഇത് വളരെ അപകടകരമാണ്'. രാഹുൽ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി.

രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുന്ന കർഷക പ്രക്ഷോഭം ഒരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കർഷകരെ തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടതെന്നും രാ​ഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. കരിനിയമങ്ങൾ പിൻവലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഞാൻ കർഷകർക്കൊപ്പം എന്ന ഹാഷ് ടാ​ഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്.

സത്യവുമായി ഏറ്റുമുട്ടുമ്പോൾ അഹങ്കാരം പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓർമ്മിച്ചിരിക്കണം. സത്യത്തിനായുള്ള പോരാട്ടത്തിൽ കർഷകരെ തടയാൻ ലോകത്തിലെ ഒരു സർക്കാരിനും കഴിയില്ല.കർഷകരുടെ ആവശ്യങ്ങൾ മോദി സർക്കാർ അംഗീകരിക്കുകയും കരിനിയമങ്ങൾ പിൻവലിക്കുകയും വേണം. ഇത് ഒരു തുടക്കം മാത്രമാണ്!- രാ​ഹുൽ ട്വീറ്റ് ചെയ്തു.

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ പൊലീസ് അനുമതി നൽകിയതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. കർഷകർക്ക് ബുറാഡിയിലെ നിരങ്കാരി സമാഗമം ഗ്രൗണ്ടിൽ പ്രതിഷേധിക്കാനും ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുണ്ട്. കർഷക നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് ഡൽഹി പൊലീസിന്റെ നടപടി.

കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹി ലക്ഷ്യമാക്കി എത്തിയ പ്രതിഷേധക്കാരെ പൊലീസ് അതിർത്തിയിൽ തടഞ്ഞിരുന്നു. ഉത്തർ പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് കർഷകരാണ് ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നത്. വിവിധയിടങ്ങളിൽ പൊലീസ് കർഷകരെ തടയുകയും ജലപീരങ്കികൾ പ്രയോഗിക്കുകയും ചെയ്തിരുന്നു.

കർഷക പ്രക്ഷോഭത്തിൽ ഹരിയാന -ഡൽഹി അതിർത്തി ഉലഞ്ഞതോടെ പൊലീസും മുട്ടുമടക്കുകയായിരുന്നു. കൂറ്റൻ ബാരിക്കേഡുകൾ നിഷ്ഭ്രമമാക്കിയാണ് ഡൽഹി ലക്ഷ്യമാക്കി കർഷകരുടെ വിജയയാത്ര. അതിർത്തികൾ നീളെ ഒരുക്കിയ പ്രതിരോധങ്ങളെല്ലാം ഇല്ലാതാക്കി ട്രാക്ക്ടറുകൾ മുന്നോട്ട് പായുകയാണ്. കർഷകർ തോറ്റുമടങ്ങില്ലെന്ന് ഉറപ്പിച്ചതോടെ കേന്ദ്രവും അയഞ്ഞു. കർഷകരെ ജയിലിൽ അടയ്ക്കില്ലെന്ന കെജ്രിവാൾ സർക്കാരിന്റെ പ്രഖ്യാപനവും തിരിച്ചടിയായി. ഇതോടെ കർഷകർ ഹരിയാന അതിർത്തി ഭേദിച്ച് ഡൽഹിയിലേക്ക് പ്രവേശിച്ചു. 'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ഡൽഹിയിലെ ബുരാരിയിലെ നിരങ്കരി മൈതാനത്തിൽ പ്രവേശിച്ച് സമരം നടത്തുവാനാണ് കർഷകർക്ക് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.

കർഷകർക്ക് രാജ്യവ്യാപകമായി പിന്തുണ ഏറുന്നതോടെ കേന്ദ്രം അയയുകയായിരുന്നു. എന്നാൽ ജന്തർ മന്ദിറിൽ എത്തി പ്രതിഷേധിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ ഇപ്പോഴും.ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്ത പ്രതിബന്ധങ്ങൾ മറികടന്നാണ് കർഷക പ്രതിഷേധം ഡൽഹിയിലേക്കെത്തുന്നത്.കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ ഒമ്പത് സ്റ്റേഡിയങ്ങൾ താത്ക്കാലിക ജയിലാക്കാൻ പൊലീസ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇതിനായി സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ഡൽഹി പൊലീസ് ആം ആദ്മി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ ആവശ്യം സർക്കാർ തള്ളി.