ന്യൂഡൽഹി: നെറ്റ്ഫ്ളികസിലെ അൺഫ്രീഡമെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും യൂട്യൂബറുമായ രാഹുൽ വോറ കോവിഡ് ബാധിച്ച് മരിച്ചു. 35 വയസായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാഹുൽ നാലു ദിവസം മുൻപ് തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

'ഞാൻ കോവിഡ് പൊസറ്റീവാണ്. നാലു ദിവസമായി ഡെൽഹിയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്. എന്റെ ആരോഗ്യസ്ഥിതിയിൽ യാതൊരു മാറ്റുവുമില്ല. രോഗത്തിന് ഒട്ടും കുറവില്ല. എന്റെ ഓക്സിജൻനില തുടർച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജൻ ബെഡ്ഡുള്ള നല്ല ആശുപത്രികൾ ഏതെങ്കിലും ഉണ്ടോ? എന്നെ സഹായിക്കാൻ ആരും തന്നെയില്ല. കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തീർത്തും നിസ്സഹായനായതുകൊണ്ടാണ് ഞാൻ ഈ പോസ്റ്റിടുന്നത്.'- മെയ് നാലിന് പോസ്റ്റ് ചെയ്ത കുറിപ്പിൽ രാഹുൽ പറഞ്ഞു.

ഞാൻ പുനർജനിക്കും. എന്നിട്ട് കുറേ നല്ല കാര്യങ്ങൾ ചെയ്യും. എന്റെ എല്ലാ ധൈര്യവും ചോർന്നുപോയിരിക്കുന്നു. അടുത്ത ദിവസം ഇട്ട മറ്റൊരു പോസ്റ്റിൽ രാഹുൽ പറഞ്ഞു. ഇതിനു തൊട്ടു പിറകെ രാഹുൽ മരിക്കുകയും ചെയ്തു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. തക്ക സമത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ രാഹുൽ രക്ഷപ്പെടുമായിരുന്നുവെന്നും ഈ മരണത്തിൽ നമ്മളെല്ലാവരും കുറ്റക്കാരാണെന്നും മരണവാർത്ത അറിയിച്ച സുഹൃത്തും നടനുമായ അരവിന്ദ് ഗൗർ പറഞ്ഞു.