ന്യൂഡൽഹി: എന്റെ എല്ലാ ധൈര്യവും ചോർന്നു പോയിരിക്കുന്നു.. ഞാനെന്താണ് ചെയ്യേണ്ടത്? കോവിഡ് ബാധിച്ച് അനേകം പേർ ദിവസവും മരകിക്കുന്ന ഇന്ത്യയുടെ ദുരവസ്ഥ മുഴുവൻ എടുത്തുകാട്ടുന്നുണ്ട് രാഹുൽ വോറയുടെ അവസാന സമയത്തെ വീഡിയോകൾ. ശ്വാസം കിട്ടാതെ പിടയുന്ന നടന്റെ വീഡിയോ ഭാര്യ ജ്യോതി തിവാരിയും പുറത്തുവിട്ടു. അതീവ ഹൃദയഭേദകമായ വീഡിയോയാണ് അവർ പുറത്തുവിട്ടത്. ലോക മാധ്യമങ്ങളിൽ അടക്കം ഈ വീഡിയോ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.

സമയബന്ധിതമായി മികച്ച വൈദ്യസഹായം ലഭിച്ചിരുന്നെങ്കിൽ താൻ ജീവിച്ചിരിക്കാമെന്ന് പറഞ്ഞതിനു ശേഷമാണ് രാഹുൽ വോറ കോവിഡിന് കീഴടങ്ങിയത്ച. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ ആശുപത്രി കിടക്കയിൽനിന്ന് നടൻ സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഭാര്യ ജ്യോതി തിവാരി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

രാഹുൽ മരിച്ചുവെന്ന് എല്ലാവർക്കും അറിയാം, പക്ഷേ എങ്ങിനെയെന്ന് ആർക്കും അറയില്ല. ഇത് ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ്. ഇങ്ങനെയാണ് രോഗികളോട് അവർ പെരുമാറുന്നത് എന്ന കുറിപ്പോടെയാണ് ജ്യോതി തിവാരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഓക്സിജൻ മാസ്‌ക് ഉള്ളപ്പോൾ തന്നെ രാഹുൽ ശ്വാസോച്ഛ്വാസത്തിന് കഷ്ടപ്പെടുന്നത് വീഡിയോയിൽ കാണാം. ഇന്ന് ഇതിന് ഒരുപാട് വിലയുണ്ട്. ഇതില്ലെങ്കിൽ രോഗിക്ക് ദുരിതമായിരിക്കും. എന്നാൽ, ഇതിൽ ഒന്നുമില്ലെന്നും അദ്ദേഹം ഓക്സിജൻ മാസ്‌ക് കാണിച്ച് പറയുന്നു. സഹായത്തിന് വിളിക്കുമ്പോൾ ആശുപത്രിയിലെ ആരും വരുന്നില്ല. ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാണ് അവർ വരിക. ഞാനെന്താണ് ചെയ്യേണ്ടത്? -രാഹുൽ ചോദിക്കുന്നു.

മരണത്തോട് മല്ലിടുന്ന രാഹുൽമാരെ രക്ഷിക്കാൻ വേണ്ടിയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും ജ്യോതി കുറിച്ചിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുൽ അറോറ ശ്രദ്ധേയനായത്. തന്റെ മോശം ആരോഗ്യ സ്ഥിതിയെകുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും ശനിയാഴ്ച ഫേസ്‌ബുക്കിലൂടെ അഭ്യർത്ഥിച്ചതിനു ശേഷമാണ് 35കാരനായ നടന്റെ മരണം. സുഹൃത്തുക്കളടക്കം നിരവധിയാളുകൾ നടന്റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കോവിഡ് ശ്വാസകോശത്തെ ബാധിച്ചതിനാൽ ശ്രമം വിഫലമായി.

'നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ എനിക്കും രക്ഷപ്പെടാമായിരുന്നു. തിരിച്ചു വരാനായാൽ കുറച്ചു കൂടി നല്ല രീതിയിൽ ജോലി ചെയ്യണം. എന്നാൽ എനിക്കിപ്പോൾ എല്ലാ ധൈര്യവും നഷ്ടപ്പെട്ട' -ഇങ്ങനെയായിരുന്നു അവസാന സോഷ്യൽ മീഡിയ കുറിപ്പ്. തന്റെ വ്യക്തിഗത വിവരങ്ങളും ആശുപത്രിയിൽ ചികിത്സയിലുള്ള വിവരങ്ങളും ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ടാഗ് ചെയ്തായിരുന്നു പോസ്റ്റ്.