കണ്ണൂർ: മാവേലി എക്സ്‌പ്രസിൽ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കണ്ണുർ മുനീശ്വരൻ കോവിലിനു മുൻപിൽ നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്‌റേഷനു മുൻപിൽ വെച്ചു പൊലിസ് തടഞ്ഞുതുടർന്ന് പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

തുടർന്ന് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. സമരത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയൻ ജില്ലാ പ്രസിഡന്റ് സുദിപ് ജയിംസ്, ജില്ലാ ജനറൽ സെക്രട്ടറിവി.രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.

റെയിൽവെ സ്റ്റേഷൻ കവാടത്തിൽ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ വൻ പൊലിസ് സുരക്ഷയൊരുക്കിയിരു
ന്നു.ഇതിനിടെ മർദ്ദനത്തിനിരയായ വ്യക്തിക്കെതിരെ ആരോപണവുമായി പൊലിസിലെ ചില കേന്ദ്രങ്ങൾ രംഗത്തു വന്നിട്ടുണ്ട്. മർദ്ദനമേറ്റ യാളോട് നിരവധി ആവശ്യപ്പെട്ടിട്ടും സ്ലീപ്പറിൽ നിന്നും ഇറങ്ങാൻ തയ്യാറായില്ലെന്നാണ് പൊലിസ് പറഞ്ഞു. മാഹിയിൽ നിന്നും കയറിയ ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്നുമാണ് പൊലിസ് വിശദീകരണം. ചെറുപുഴ സ്വദേശിയായ എഎസ്ഐ കെ.വി പ്രമോദ് ലോക്കൽ പൊലിസിൽ നിന്നാണ് റെയിൽവേയിലേക്ക് ഡെപ്യൂട്ടേഷനിൽ വന്നത്.

നേരത്തെ ആരോപണ വിധേയനല്ലാത്ത ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നു സൂചനയുണ്ട്. സ്‌ളീപ്പറിൽ സ്ത്രീകളടക്കമുള്ള നിരവധി പേർ ബർത്തിൽ കിടന്നുറങ്ങുന്നുണ്ടെന്നും ഇവരുടെ സുരക്ഷയ്ക്കായാണ് മദ്യപിച്ചയാളെ ബലം പ്രയോഗിച്ചു ഇറക്കിവിടാൻ ശ്രമിച്ചതുമെന്നാണ് ആരോപണ വിധേയനായ പൊലിസ് ഉദ്യോഗസ്ഥൻ നൽകിയ വിശദീകരണം.