ന്യൂഡൽഹി: പടിഞ്ഞാറൻ കടൽ മേഖലയിലെ അസ്വസ്ഥത മൂലം വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവിൽ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി ഉത്തരേന്ത്യയിലും പഞ്ചാബിലും ഡൽഹിയിലും കനത്തമഴയാണ് ലഭിച്ചത്. വരുംമണിക്കൂറുകളിൽ ഡൽഹിയിൽ മഴ കുറയും. എന്നാൽ തണുപ്പ് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനഫലമായി ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്തമഴയാണ് പ്രവചിക്കുന്നത്. ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളെയും പടിഞ്ഞാറൻ കാറ്റ് സ്വാധീനിക്കും.

ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഈ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിൽ ഓറഞ്ച് അലർട്ട് ജാഗ്രതാനിർദേശമാണ് നൽകിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒഡീഷയിൽ കനത്തമഴ ലഭിക്കുമെന്നാണ് പ്രവചനം. ഛത്തീസ്‌ഗഡ്, ഝാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ ആലിപ്പഴം വീഴ്ചക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.