തിരുവനന്തപുരം: ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയോടെ മറ്റൊരു ചുഴലിയായി ഉയർന്നതിന്റെ ഫലമാണ് കേരളത്തിലെ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ്. പാക്കിസ്ഥാനിലെ കറാച്ചിക്കു സമീപമുള്ള ചുഴലിക്കാറ്റ് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. 1975 നു ശേഷമുള്ള കാലാവസ്ഥാ വകുപ്പിന്റെ രേഖകൾ പ്രകാരം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് അറബിക്കടലിൽ എത്തി വീണ്ടും ചുഴലിക്കാറ്റായി മാറുന്നത് ഇതാദ്യമായാണ്. 2018 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് ന്യൂനമർദമായി അവസാനിക്കുകയായിരുന്നു.

അറബിക്കടലിൽ തമിഴ്‌നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കാർമേഘങ്ങൾ വൻതോതിൽ കേരളത്തിലൂടെ കടന്നുപോകുമെന്നു കാലാവസ്ഥാ ഗവേഷകർ പറയുന്നു. സാധാരണഗതിയിൽ കാലവർഷം അവസാനിക്കുന്ന സമയത്ത് ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. പതിവുതെറ്റിച്ച് ഇത്തവണ എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ മാറ്റിമാറിച്ചു. ഒരു ചുഴലി അവസാനിക്കുന്നിടത്തുനിന്നു മറ്റൊരു ചുഴലിയാകുന്ന പ്രതിഭാസവും അത്യപൂർവമാണ്. ശക്തമായ ഷഹീൻ ചുഴലി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വലിയ നാശം ഉണ്ടാക്കി.

അത് ഒമാൻ മേഖലയിലേക്കു ഗതിമാറിയെങ്കിലും ചക്രവാതമാണ് കേരളത്തിനു പ്രതികൂലമായത്. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദ കേന്ദ്രമാണ് ചക്രവാതമായി അറിയപ്പെടുന്നത്. സാധാരണ മൂന്നു ദിവസംവരെ നീണ്ടുനിൽക്കുന്ന ഇത്, ഈർപ്പം വർധിച്ചാൽ പെട്ടെന്ന് പിൻവാങ്ങില്ലെന്നു മാത്രമല്ല, ന്യൂനമർദമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥ ഗവേഷകർ വ്യക്തമാക്കുന്നു.

ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി കേരളത്തിൽ 5 വരെ വ്യാപക മഴയ്ക്കു സാധ്യത. ഇന്നു വയനാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ യെലോ അലർട്ട് ഉണ്ട്. അറബിക്കടലിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേർന്ന കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്.

ചക്രവാതം കാരണം തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. ഇടിയും മിന്നലും പരക്കെയുണ്ടാകും. ഇടവിട്ടുള്ള കനത്തമഴയും ഇടിയും മിന്നലും ഉണ്ടാകുമെന്നതിനാൽ ഷഹീൻ ചുഴലിയുടെ ഗതിക്ക് വേഗം കുറയുമെന്നും നിഗമനമുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിയുണ്ടായേക്കുമെന്ന നിരീക്ഷണവും വിദഗ്ദ്ധർ പങ്കുവയ്ക്കുന്നു.

കടലിലെ സന്തുലിതാവസ്ഥയിലെ മാറ്റവും ഷഹീന്റെ ശക്തിയുംവ്യാപ്തിയും വർധിപ്പിക്കും.അതേസമയം അന്തരീക്ഷത്തിലെ പലഭാഗങ്ങളിൽ നിന്നുള്ള സമ്മർദങ്ങൾ കാരണം കാലവർഷത്തിന്റെ പിൻവാങ്ങൾ പതിവിലും വൈകുമെന്ന നിരീക്ഷണമുണ്ടെങ്കിലും തുലാവർഷം സാധാരണഗതിയിൽ ലഭിക്കുമെന്നാണ് നിഗമനം. ജൂൺ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30നാണ് കാലവർഷം സാധാരണ പിൻവാങ്ങാറുള്ളത്.