ന്യൂഡൽഹി: രാജ്യത്തെ വടക്കുപടിഞ്ഞാറൻ മേഖലയിലും പടിഞ്ഞാറൻ ഹിമാലയൻ പ്രദേശങ്ങളിലും വ്യാപകമായ കനത്തമഴ. വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ മൺസൂൺ കാറ്റിന്റെ സഞ്ചാരവും രണ്ട് ചുഴലിക്കാറ്റുകളുമാണ് കനത്തമഴയ്ക്ക് പ്രധാന കാരണം. പ്രദേശത്ത് ബുധനാഴ്ച വരെ വ്യാപകമായി കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജൂലൈ 19-ന് ജമ്മു ഡിവിഷൻ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയും ജൂലൈ 20ന് ഇതേ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഡൽഹിയിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ ലഭിക്കും. അടുത്ത 4-5 ദിവസങ്ങളിൽ പടിഞ്ഞാറൻ തീരത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരാനാണ് സാധ്യത. കൊങ്കൺ, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 22 വരെ 20 സെന്റിമീറ്ററിന് മുകളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. 

മൺസൂൺ കാറ്റിന്റെ സഞ്ചാരപാതയുടെ പടിഞ്ഞാറെ അറ്റം ഡൽഹിക്കു സമീപമായതും രണ്ടു ചുഴലിക്കാറ്റുകളുടെ സാന്നിധ്യവുമാണ് മേഖലയിലെ കനത്തമഴയ്ക്ക് കാരണം. രണ്ട് ചുഴലിക്കാറ്റുകളിലൊന്ന് തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലും മറ്റൊന്ന് വടക്കൻ പാക്കിസ്ഥാനിലുമാണ്.

മൺസൂൺ കാറ്റിന്റെ പടിഞ്ഞാറെ അറ്റം സാധാരണ നിലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ജൂലൈ 20 മുതൽ ക്രമേണ ഇത് വടക്കോട്ട് നീങ്ങാൻ സാധ്യതയുണ്ട്. ഈ സമയം ഹിമാലയൻ താഴ്‌വാരങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞർ പറഞ്ഞു. ജൂലൈ 23-ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്.

പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലും (ജമ്മു കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്) തൊട്ടടുത്തുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും (പഞ്ചാബ്, ഹരിയാന,കിഴക്കൻ രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്ക് പടിഞ്ഞാറൻ മധ്യപ്രദേശ്) ജൂലൈ 20 വരെ കനത്ത മഴ തുടരാനാണ് സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.