കോട്ടയം: പണം കിട്ടിയാൽ പരാതി ഇല്ല. പറ്റിച്ചു എന്ന് തോന്നിയതു കൊണ്ടാണ് പൊലീസിന് പരാതി നൽകിയത്. തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിന് സഹോദരിക്കെതിരേ പരാതി നൽകി പ്രധാനമന്ത്രിയുടെ പ്രശംസയ്ക്ക് അർഹനായ എൻ എസ് രാജപ്പൻ വീണ്ടും ചർച്ചകളിൽ എത്തുകയാണ്. ഈ തട്ടിപ്പ് കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ.

സഹായമായി ലഭിച്ച തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്നാണ് രാജപ്പന്റെ പരാതി. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഇതിൽ നിന്ന് 5.08 ലക്ഷം രൂപയാണ് വിലാസിനി പിൻവലിച്ചത്.

തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും രാജപ്പന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്ന് രാജപ്പൻ വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തനത്തിന് തായ് വാന്റെ വരെ പുരസ്‌ക്കാരെ സ്വന്തമാക്കിയ രാജപ്പന് വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പാരിതോഷികമായി ലഭിച്ച പണമാണിത്.

കഴിഞ്ഞ ദിവസം പരസഹായത്തോടെ ബാങ്കിലെത്തിയപ്പോഴാണു തന്റെ അക്കൗണ്ടിൽനിന്നു സഹോദരി ഫെബ്രുവരി 12 ന് അഞ്ചു ലക്ഷം രൂപ പിൻവലിച്ചതറിഞ്ഞത്. ഇതേത്തുടർന്നാണ് സഹോദര പുത്രന്റെ സഹായത്തോടെ ഇന്നലെ എസ്‌പി. ഓഫീസിലെത്തി രാജപ്പൻ പരാതി നൽകിയത്. കായൽപ്പരപ്പിൽനിന്നു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുമാറ്റി നടത്തുന്ന പരിസ്ഥിതി സംരക്ഷണമാണ് അദ്ദേഹത്തെ ലോകശ്രദ്ധയിലെത്തിച്ചത്. പരസഹായത്തോടെ മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ സഹോദരിയെ കൂടി ചേർത്തുള്ള ജോയിന്റെ അക്കൗണ്ടാണ് രാജപ്പൻ എടുത്തത്.

ആദ്യം മൂന്ന് ലക്ഷം രൂപ സഹോദരി പിൻവലിച്ചു. ഇത് രാജപ്പന്റെ അറിവോടെയായിരുന്നു. അതിന് ശേഷമാണ് അഞ്ചു ലക്ഷം കൂടി എടുത്തത്. പരാതി ഡി വൈ എസ് പി അന്വേഷിക്കുമെന്ന് കോട്ടയം എസ് പി, ഡി ശിൽപ പറഞ്ഞു. മൻ കീ ബാത്തിൽ അഭിനന്ദനം ലഭിച്ചശേഷം നിരവധി സന്നദ്ധസംഘടനകൾ രാജപ്പന് സഹായവുമായി രംഗത്തെത്തി. തുടർന്ന് കുമരകം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാൽ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വയ്ക്കാൻ ബാങ്ക് അധികൃതരോട് പറഞ്ഞു. 21 ലക്ഷം രൂപയോളം അക്കൗണ്ടിൽ വന്നിരുന്നു.

രണ്ടു വള്ളവും ലഭിച്ചു. ഇതോടെ തന്നെ സംരക്ഷിച്ചിരുന്ന സഹോദരന്റെ ഒപ്പം വിടാതെ സഹോദരി അവരുടെ വീട്ടിൽ തടഞ്ഞുവച്ചു. അന്വേഷിച്ചുചെന്ന സഹോദരനെ സഹോദരീ ഭർത്താവ് ഉപദ്രവിക്കുകയും ചെയ്തുവെന്ന് രാജപ്പൻ പരാതിയിൽ പറയുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അക്കൗണ്ടിൽനിന്ന് ചെക്ക് വഴി മൂന്നുലക്ഷം രൂപ പിൻവലിച്ചിരുന്നു. സ്വന്തമായി വസ്തുവുണ്ടെങ്കിൽ വീട് വച്ചുനൽകാമെന്ന് വ്യക്തികളും സംഘടനകളും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുടുംബവിഹിതത്തിൽ നിന്ന് മൂന്നുസെന്റ് വസ്തു സഹോദരങ്ങേളോട് ആവശ്യപ്പെട്ടു.

എന്നാൽ സഹോദരിയുടെ മകന് പത്തുലക്ഷം രൂപ നൽകിയാൽ മാത്രമേ സ്ഥലം നൽകൂവെന്ന് സഹോദരി പറഞ്ഞതായി രാജപ്പൻ പറയുന്നു.ഇത് സമ്മതിക്കാത്തതിനെതുടർന്ന് വഴക്ക് പതിവായിരുന്നു. ഇതിനുശേഷം ബാങ്കിൽ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടു തവണയായി 5,0,8000 രൂപ പിൻവലിച്ച കാര്യം അറിഞ്ഞതെന്ന് രാജപ്പൻ പരാതിയിൽ പറയുന്നു. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.