രാജപുരം (കാസർകോട്) : ഓൺലൈൻ ക്ലാസ് പൂർത്തിയാക്കിയതിന് പിന്നാലെ അദ്ധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ.വെൽഫെയർ എൽപി സ്‌കൂളിലെ അദ്ധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്. അദ്ധ്യാപിക വീട്ടിൽ തനിച്ചായിരുന്നു.

ബുധനാഴ്ച രാത്രി 7.30മുതൽ ഓൺലൈൻ ക്ലാസിൽ ഉണ്ടായിരുന്നു. ഇതിനിടെ 'ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം' എന്നു കുട്ടികളോടു പറഞ്ഞ്, ഹോംവർക്കും നൽകിയേശേഷം ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു.

തുടർന്ന് സഹോദരന്റെ മകനായ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു. രതീഷ് എത്തിയപ്പോൾ വീടിനകത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ബുധനാഴ്ച രാത്രി 7.30-നാണ് ഓൺലൈൻ ക്ലാസ് തുടങ്ങിയത്. മൂന്നാം ക്ലാസിലെ കുട്ടികൾക്കു കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. 'വീഡിയോ ഓൺ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ'. ടീച്ചർ ഇങ്ങനെ പറയുന്നത് പതിവില്ലെന്ന് പറഞ്ഞ് കുട്ടികളും രക്ഷിതാക്കളും വിതുമ്പി.

കുട്ടികൾ വീഡിയോ ഓണാക്കിയപ്പോൾ ഓരോ കുട്ടിയോടും സംസാരിച്ചു. ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ചുമ അനുഭവപ്പെട്ടു. 'എന്താ ടീച്ചറേ പറ്റിയതെന്ന് ചോദിച്ച കുട്ടികളോട്, 'ഓ! അതൊന്നും സാരമില്ല. തണുപ്പടിച്ചതാ' എന്നുകൂടി പറഞ്ഞ് ഹോംവർക്കും നൽകിയ ശേഷമാണ് ക്ലാസ് അവസാനിപ്പിച്ചത്.

ഭർത്താവ് പരേതനായ ടി.ബാബു. പരേതരായ അടുക്കന്മുണ്ടു ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ.