ജയ്പൂർ: കേൾവി ശക്തിയും സംസാരശേഷിയുമില്ലാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. രണ്ട് മാസം മുമ്പാണ് സംഭവം. രാജസ്ഥാനിലെ ഭിൽവാരയിൽ ആണ് പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായത്. കുട്ടി ഇപ്പോൾ ഗർഭിണിയാണ്.

19കാരി പെൺകുട്ടി ഭിൽവാരയിലെ സർക്കാർ ആശുപത്രിയിൽ വയറുവേദനക്ക് ചികിത്സ തേടി എത്തിയതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനാൽ, അവർ ലോക്കൽ പൊലീസിനെയുംജില്ലാ ഭരണകൂടത്തെയും അറിയിച്ചു.

കുറ്റകൃത്യത്തിന് ഇരയായത് എങ്ങനെയെന്ന് അറിയാൻ ഒരു ആംഗ്യഭാഷാ വിദഗ്ധനെ ഏർപ്പാടാക്കി.ആംഗ്യഭാഷാ വിദഗ്ധരുമായുള്ള ആശയവിനിമയത്തിൽ, ഇരയായ കൗമാരക്കാരി രണ്ട്മാ മുമ്പ് ഒരു കാർഷിക ഫാമിൽ ജോലി ചെയ്യുന്നതിനിടെ രണ്ടോ മൂന്നോ അജ്ഞാതർ തന്നെ ബലാത്സംഗം ചെയ്തതായി പറഞ്ഞതായി ഭിൽവാര കലക്ടർ ആശിഷ് മോദി പറഞ്ഞു.

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ജീവൻ അപകടത്തിലായതിനാൽ ഗർഭച്ഛിദ്രത്തിന് വിധേയയാക്കി. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സുഖമായിരിക്കുന്നതായും കലക്ടർ അറിയിച്ചു. പൊലീസ് നിയമനടപടി ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.