ജയ്പൂർ: ഇന്ധന വിലയിൽ കുറവ് വരുത്തി രാജസ്ഥാൻ സർക്കാർ പെട്രോളിന് 4 രൂപയും, ഡീസലിന് അഞ്ച് രൂപയുമാണ് സംസ്ഥാനത്തിന്റെ മൂല്യവർദ്ധന നികുതിയിൽ രാജസ്ഥാൻ കുറവ് വരുത്തിയത്. പുതുക്കിയ വില ബുധനാഴ്ച അർദ്ധരാത്രി മുതൽ നിലവിൽവരുമെന്ന് മുഖ്യമന്ത്രി അശോക് ഖലോട്ട് ട്വീറ്റ് ചെയ്തു.

ഇന്ധന നികുതിയിൽ വരുത്തിയ ഈ കുറവ് രാജസ്ഥാൻ സംസ്ഥാനത്തിന് വർഷത്തിൽ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഖലോട്ട് ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ വസതിയിൽ ചേർന്ന രാജസ്ഥാൻ മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തിങ്കളാഴ്ച അശോക് ഖലോട്ട് കേന്ദ്രം വീണ്ടും എക്‌സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വിലയിൽ ജനത്തിന് ആശ്വാസം നൽകണമെന്ന് പ്രസ്താവിച്ചിരുന്നു.

കേന്ദ്രം വീണ്ടും കുറച്ചാൽ സംസ്ഥാനം കുറയ്ക്കുമെന്നാണ് ഖലോട്ട് പറഞ്ഞത്. 2022 ലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധന വില വീണ്ടും വർദ്ധിക്കുമെന്നും ഖലോട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു.