തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല ചക്കരക്കുളം ചന്ദ്രിക സദനത്തിൽ സഹദേവന്റെ മകൻ തേജസിനെയാണ് (48) രാജ്ഭവനിലെ ക്വാർട്ടേഴ്‌സിലെ മുറിയിൽ ഇന്നലെ പുലർച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തേജസിന്റെ വാട്‌സ്ആപ് സ്റ്റാറ്റസ് ശ്രദ്ധയിൽപെട്ട സുഹൃത്തുക്കളാണ് ക്വാർട്ടേഴ്‌സിൽ തിരച്ചിൽ നടത്തിയത്.

'ജീവിതം അവസാനിപ്പിക്കുകയാണ്' എന്നായിരുന്നു വാട്‌സ്ആപ് സ്റ്റാറ്റസ്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസിന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ ജീവിതം മടുത്തെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും പരാമർശമുണ്ട്.

ഗവർണർക്ക് രണ്ട് ഡ്രൈവർമാരാണുള്ളത്. അതിൽ ഒരാളാണ് ആത്മഹത്യ ചെയ്ത തേജസ്. ഇയാൾ ടൂറിസം വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണ്. രണ്ടുവർഷത്തോളമായി ഗവർണറുടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിനുശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് നിഗമനം.

തേജസിന്റെ ബന്ധുക്കളെത്തി തിരിച്ചറിഞ്ഞ ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് മാറ്റി. തുടർന്ന്, രാജ് ഭവനിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു. മാതാവ്: ശാന്തമ്മ, ഭാര്യ: പ്രേമ. മക്കൾ: അനശ്വർ, അനശ്വര.