ഹൈദരാബാദ്: നടൻ രജനീകാന്ത് ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിടുമെന്ന് ആശുപത്രി അധികൃതർ. രക്ത സമ്മർദ്ദത്തിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. താരത്തിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിൽ ആയിട്ടുണ്ടെന്നും അദ്ദേഹത്തിന് ആശ്വാസമുണ്ടെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വൈകുന്നേരത്തോടെ ബന്ധുക്കളോടൊപ്പം രജനിയെ വിടുമെന്നാണ് ഹൈദരാബാദ് അപ്പോളോ അധികൃതർ വ്യക്തമാക്കുന്നത്. മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കണം, കോവിഡ് സമ്പർക്കത്തിന് കാരണമായേക്കാവുന്ന സാഹചര്യം ഒഴിവാക്കണം എന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നിനും ഭക്ഷണ നിയന്ത്രണത്തിനും ഒപ്പം ഒരാഴ്ചത്തെ പൂർണ്ണ വിശ്രമവും ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ രജനിയുടെ രാഷ്ട്രീയ പ്രവേശന സാധ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ട്.

രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകൾ കണ്ടതിനെത്തുടർന്ന് ക്രിസ്‍മസ് ദിനത്തിലാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ അദ്ദേഹത്തിന് ഹൈപ്പർടെൻഷനും ക്ഷീണവും ഉണ്ടായിരുന്നുവെന്ന് അപ്പോളോ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഹൈപ്പർടെൻഷനുള്ള സാധ്യതയും പ്രായവും അദ്ദേഹം നേരത്തെ നടത്തിയിരുന്ന വൃക്കമാറ്റിവെക്കലും പരിഗണിച്ചാണ് മരുന്നുകളും ഭക്ഷണക്രമീകരണവും വിശ്രമവും നിർദ്ദേശിച്ചിരിക്കുന്നതെന്നും ഡോക്ടർമാർ അറിയിക്കുന്നു. വിശ്രമത്തിൽ കഴിയുന്ന ഒരാഴ്ചക്കാലം രക്തസമ്മർദ്ദം ഇടയ്ക്കിടെ പരിശോധിക്കേണ്ടതുമുണ്ട്. സമ്മർദ്ദം ഒഴിവാക്കാൻ ശാരീരിക പ്രവർത്തികൾ പരമാവധി കുറയ്ക്കണമെന്നും കോവിഡ്-19 പ്രതിരോധത്തിൽ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

2016 മെയ് മാസത്തിലാണ് രജനീകാന്ത് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. കോവിഡ് കാലത്ത് രജനിയുടെ രാഷ്ട്രീയപ്രവേശനം പല തവണ വാർത്തകളിൽ വന്നപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഡോക്ടർമാർ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു. രജനി നായകനാവുന്ന പുതിയ ചിത്രം 'അണ്ണാത്തെ'യുടെ ഹൈദരാബാദ് ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സംഘത്തിലെ എട്ട് പേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് 23ന് ചിത്രീകരണം പൂർണ്ണമായും നിർത്തിവച്ചിരുന്നു. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നെങ്കിലും രജനീകാന്ത് ക്വാറൻറൈനിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.