ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറിനെ തേടി രാജ്യത്തെ പരമോന്നത സിനിമാ പുരസ്‌ക്കാരം. തമിഴകത്തിലെ ദളപതി രജനീകാന്തിനെ തേടി ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരമാണ് ലബിച്ചിരിക്കുന്ത്. അരനൂറ്റാണ്ടുകാലം ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. മോഹൻലാൽ, ശങ്കർമഹാദേവൻ, ആശാ ഭോസ്ലെ എന്നിവ ഉൾപ്പെട്ട ജൂറിയാണ് രജനീകാന്തിനെ സിനിമാമേഖലയിലെ പരമോന്നത പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ നൂറാം ജന്മവാർഷികമായ 1969 മുതൽക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഫാൽകെ പുരസ്‌ക്കാരം നൽകുന്നത്. 2018ൽ അമിതാബ് ബച്ചനായിരുന്നു അവസാനമായി പുരസ്‌ക്കാരം നൽകിയത്.

ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകപ്പെടുന്ന ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969- മുതൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നൽകുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപേ വന്ന പുരസ്‌കാര വാർത്ത എന്നതും ശ്രദ്ധേയാണ്. രജനീകാന്ത് ഫാൻസ് അടക്കമുള്ളവരെ ബിജെപി മുന്നണിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുരസ്‌ക്കാരമെന്ന സൂചനകളുമുണ്ട്.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. ഇതിനായി തന്റെ ആരാധക കൂട്ടായ്മയായ രജനി രസികർ മൻട്രത്തെ കേഡർ പാർട്ടികളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ രജനി പുനഃസംഘടിപ്പിച്ചു. തമിഴ്‌നാട്ടിലെ ഉൾഗ്രാമങ്ങളിൽ വരെ ബൂത്തും പ്രവർത്തകരും ഉള്ള രീതിയിൽ രജനി ഒരു സംഘടനാ സംവിധാനം സജ്ജമാക്കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അവസാനനിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിച്ചു. തെരഞ്ഞെടുപ്പിന് മുൻപേ രജനിക്ക് പുരസ്‌കാരം പ്രഖ്യാപുള്ള വാർത്ത വന്നതോടെ നിരാശരായ രജനി ആരാധകരും ഉണർന്നേക്കും എന്ന നിരീക്ഷണവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

കർണാടക - തമിഴ്‌നാട് അതിർത്തിയായ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ ഒരു മറാത്തി കുടുംബത്തിലാണ് 1950 ഡിസംബർ 12-ന് രജനികാന്ത് ജനിക്കുന്നത്. ശിവജിറാവു ഗെയ്ക്ക് വാദ് എന്നാണ് രജനിയുടെ ശരിയായ പേര്. പിൻക്കാലത്ത് ബ്ലാംഗൂരിലേക്ക് രജനിയുടെ കുടുംബം താമസം മാറിയതോടെ പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം അവിടെയായിരുന്നു. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കാരണം ആ ജോലി പിന്നീട് ഉപേക്ഷിച്ച് മദ്രാസിലേക്ക് പോയി. ഏറെ നാൾ കഷ്ടപ്പെട്ട ശേഷം 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു.

80-കളിൽ അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെ മുൻനിര താരമായി ഉയർന്ന രജനി 1990-ൽ മന്നൻ, മുത്തു, ബാഷ,പടയപ്പ എന്നീ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയെ തന്നെ ഇളകിമറിച്ചു. രജനിയുടെ മുത്തു എന്ന ചിത്രം ജപ്പാനിൽ വരെ ഹിറ്റായിരുന്നു. 2007-ൽ പുറത്തിറങ്ങിയ ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി മാറിയിരുന്നു.