കാസർകോട്: കോൺഗ്രസിലെ ഗ്രൂപ്പുകളിയെയും നേതാക്കളെയും വിമർശിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ഇനിയും ഗ്രൂപ്പുമായി മുന്നോട്ടുപോയാൽ കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിൽ കാണില്ലെന്ന് ഉണ്ണിത്താൻ പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കൂറും പ്രതിബദ്ധതയും കോൺഗ്രസിനോടായിരിക്കണം. വ്യക്തികളോടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ഉണ്ണിത്താന്റെ വാക്കുകൾ.

'കോൺഗ്രസിനേക്കാൾ കൂടുതൽ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണതഫലമാണ് ഇന്ന് കോൺഗ്രസ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കിൽ കെപിസിസി. പ്രസിഡന്റ് എന്ത് തെറ്റുചെയ്താലും അയാളെ മാറ്റാൻ ശ്രമിച്ചാൽ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവർക്ക്. മണ്ഡലം തൊട്ട് ഡി.സി.സി. വരെ എല്ലാവർക്കും അതുണ്ട്. ഇത് മാറണം.' -ഉണ്ണിത്താൻ പറഞ്ഞു.

കോൺഗ്രസിൽനിന്ന് ആരും ബിജെപിയിൽ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ശരീരം കോൺഗ്രസിലും മനസ്സ് ബിജെപിയിലും കൊടുത്ത കുറേ ആളുകളുണ്ട് അവർ പോകും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് പാർട്ടിയിൽ നിൽക്കുന്ന ഒരാളും കോൺഗ്രസ് വിടില്ല. അവസരവാദികൾ, സ്ഥാനമോഹികൾ, ഈ ജന്മം ഈ പാർട്ടിയെ കൊണ്ട് നേടാൻ കഴിഞ്ഞ മുഴുവൻ ആളുകൾ അവരൊക്കെയാണ് ഇപ്പോൾ പോയ്‌ക്കൊണ്ടിരിക്കുന്നത്.'

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വന്നതോടെ വിജയസാധ്യത മങ്ങിയെന്ന കെ.സുധാകരന്റെ പരാമർശത്തേയും ഉണ്ണിത്താൻ വിമർശിച്ചു. മാർക്‌സിസ്റ്റുകാരുമായി കോൺഗ്രസ് ഒരു പോർമുഖത്ത് നിൽക്കുമ്പോൾ സുധാകരനെപ്പോലെ ഒരാൾ ഇങ്ങനെ പറയുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നാണ് ഉണ്ണിത്താൻ അഭിപ്രായപ്പെട്ടത്. അഞ്ച് വർഷം കഴിയുമ്പോൾ അധികാരം മാറുന്ന പ്രവണത വർധിച്ചു വരികയാണെന്നാണ് കെ സുധാകരൻ കഴിഞ്ഞ ദിവസം കണ്ണൂരിൽ പ്രസംഗിച്ചത്.

'ഇത് നിർണായകമായ തിരഞ്ഞെടുപ്പാണ്. എല്ലാ കാലവും ഞാനും നിങ്ങളും പറയും അഞ്ച് വർഷം യുഡിഎഫ് അഞ്ച് വർഷം എൽഡിഎഫ് എന്ന്. ഇക്കുറി അങ്ങനെ ആണെന്ന് കരുതരുത്. കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറികൊണ്ടിരിക്കുകയാണ്. ഇവിടെ മൂന്നാമതൊരു പ്രസ്ഥാനം ഉയർന്നുവരുന്നുണ്ട്. പക്ഷേ അവർ ശക്തരല്ല. എന്നാൽ അവർ ശക്തരാകുന്ന നടപടിയിലേക്ക് യുഡിഎഫിന്റെ പരാജയം നയിക്കുമെന്ന ഓർമ ഓരോരുത്തർക്കും വേണം. ജയിക്കണം. അധികാരത്തിലേക്ക് തിരിച്ച് വരണം' - സുധാകരൻ പറഞ്ഞു.