ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പുകഴ്‌ത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ദിരാഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത്, യുദ്ധസമയത്തും അവർ രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 1971ൽ പാക്കിസ്ഥാനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

'സായുധ സേനയിലെ സ്ത്രീകൾ' എന്ന വിഷയത്തിൽ ഷാങ്ഹായി കോ ഓപറേഷൻ ഓർഗനൈസേഷൻ നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന പരിപാടിയിൽ റാണി ലക്ഷ്മി ഭായിയെക്കുറിച്ചും മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെക്കുറിച്ചും അദ്ദേഹം പുകഴ്‌ത്തി സംസാരിച്ചു.

രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീശക്തിയുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.രാജ്യ സുരക്ഷയുടേയും രാഷ്ട്ര നിർമ്മാണത്തിന്റേയും വിവിധ മേഖലകളിൽ സ്ത്രീകളുടെ സംഭാവനകൾ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടി കൂട്ടിച്ചേർത്തു.

രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടിയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയും നിരവധി സ്ത്രീകൾ കൈയിൽ ആയുധമേന്തിയിട്ടുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടേണ്ട വ്യക്തികളിൽ ഒരാളാണ് റാണി ലക്ഷ്മി ഭായ്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വർഷങ്ങളോളം രാജ്യത്തെ നയിക്കുക മാത്രമല്ല ചെയ്തത് യുദ്ധസമയത്ത് മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രതിഭാ പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാൻഡറുമായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.