തിരുവനന്തപുരം: രാജ്യസഭയിലേക്ക് കേരളത്തിൽനിന്ന് ഒഴിവുവന്ന മൂന്ന് സീറ്റുകളിൽ അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ എസ്.വി. ഉണ്ണികൃഷ്ണൻ നായർ അറിയിച്ചു.

നിലവിലെ നിയമസഭയുടെ കാലാവധി മെയ്‌ 2ന് അവസാനിക്കുംമുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവു വന്നിരുന്നു.

നേരത്തേ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനം ഇറക്കിയില്ല. ഇതേത്തുടർന്നാണ് നിയമസഭാ സെക്രട്ടറിയും എസ്.ശർമ എംഎൽഎയും ഹൈക്കോടതിയെ സമീപിച്ചത്.

ഏപ്രിൽ 21ന് കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളായ വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൽ വഹാബ് എന്നിവരുടെ കാലാവധി കഴിഞ്ഞിരുന്നു.

എതിരില്ലാതെ തിരഞ്ഞെടുപ്പു നടന്നതിനാൽ 23നു തന്നെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ 30നു നടക്കാനിരുന്ന വോട്ടെടുപ്പ് ഇല്ലാതായി. ഇവരുടെ തിരഞ്ഞെടുപ്പ് ഇന്ത്യാ ഗവൺമെന്റ് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ കാലാവധി ആരംഭിക്കും; തുടർന്ന് സത്യപ്രതിജ്ഞ നടക്കും.

പാർട്ടിയുടെയും സർക്കാരിന്റെയും പ്രതിഛായ നിലനിർത്താൻ നിർണായക പങ്കു വഹിച്ചവർക്ക് അംഗീകാരമായാണ് ഇത്തവണ സിപിഎം രാജ്യസഭാ സീറ്റ് വച്ചുനീട്ടിയത്.

പാർട്ടിയുടെ മാധ്യമനയം രൂപീകരിക്കുന്നതിൽ വർഷങ്ങളായി ഇടപെടുന്ന ജോൺ ബ്രിട്ടാസ്, സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെയും സർക്കാരിന്റെയും സൽപേര് ഉയർത്തിപ്പിടിക്കുന്നതിനായി നിലകൊണ്ട ശിവദാസൻ എന്നിവർക്ക് അർഹമായ പരിഗണന എന്ന നിലയിലാണ് രാജ്യസഭാ സീറ്റിലൂടെ ഉറപ്പാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ രൂപരേഖ തയാറാക്കുന്നതിലും ഇരുവരും പങ്കു വഹിച്ചു. കണ്ണൂരുകാരായ സർക്കാരിന്റെ മാധ്യമ ഉപദേഷ്ടാവിനും പാർട്ടിയുടെ അനൗദ്യോഗിക സമൂഹമാധ്യമ ഉപദേഷ്ടാവിനും ഒരുമിച്ചു രാജ്യസഭാ സീറ്റ് ലഭിച്ചതു ശ്രദ്ധേയമായി.

പാർട്ടി ശ്രേണിയിലെ പ്രമുഖരെ പിന്തള്ളി ബ്രിട്ടാസിന്റെ ആരോഹണം സിപിഎമ്മിനകത്തു ചർച്ചയായിരുന്നു മുഖ്യമന്ത്രിയുമായുള്ള അടുപ്പവമാണ് വഴിയൊരുക്കിയതെന്നു കരുതുന്നവരേറെ. ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് ആയിരിക്കെ വളരെ കുറഞ്ഞ പ്രായത്തിലാണു ബ്രിട്ടാസിനെ കൈരളി ചാനലിന്റെ തലപ്പത്തേക്കു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നിയോഗിച്ചത്. അന്നു മുതൽ പിണറായിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ പ്രതിച്ഛായ നിർമ്മാണത്തിൽ പങ്കു വഹിക്കുന്നവരിൽ ഒരാളും എന്ന വിശേഷണമാണു ബ്രിട്ടാസിന്.

മാധ്യമ ഉപദേഷ്ടാവായും അല്ലാതെയും മുഖ്യമന്ത്രിയുടെ ഡൽഹി യാത്രകളിൽ നിഴൽ പോലെ ബ്രിട്ടാസുണ്ടായി. ഇടക്കാലത്തു കൈരളി ഉപേക്ഷിച്ചു പോയ അദ്ദേഹത്തെ തിരികെ അതേ പദവിയിലേക്കു കൊണ്ടുവന്നതും പിണറായിയുടെ താൽപര്യ പ്രകാരമായിരുന്നു. എൽഡിഎഫിന്റെ പ്രചാരണ രീതികളാകെ നവീകരിച്ചുള്ള 2016 ലെയും 2021 ലെയും ക്യാംപെയ്ൻ പിണറായിക്കായി രൂപകൽപന ചെയ്തതിൽ വഹിച്ച നേതൃപരമായ പങ്കിനുള്ള പാരിതോഷികമായി രാജ്യസഭാ സീറ്റിനെ കാണുന്നുവരുണ്ട്. ദേശാഭിമാനി റസിഡന്റ് എഡിറ്റായിരുന്ന കെ.മോഹനനു ശേഷം രാജ്യസഭയിലേക്കു സിപിഎം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകനാണ് ബ്രിട്ടാസ്. എകെജി സെന്ററുമായി ബന്ധപ്പെട്ട പാർട്ടി ഘടകത്തിൽ അംഗമാണ്.

തൃശൂർ കേരളവർമ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ബ്രിട്ടാസിനെപ്പോലെ മറ്റൊരു റാങ്ക് ജേതാവാണ് ശിവദാസനും. കാലിക്കറ്റ് സർവകലാശായിൽ ബിഎ ഹിസ്റ്ററി ഒന്നാം റാങ്കുകാരനായ ശിവദാസൻ 'പഠിക്കുക, പോരാടുക' എന്ന എസ്എഫ്‌ഐ മുദ്രാവാക്യം പ്രാവർത്തികമാക്കിയ നേതാവാണ്. കണ്ണൂർ സർവകലാശാലയിൽ നിന്നു പിഎച്ച്ഡിയും ജെഎൻയുവിൽനിന്നു പോസ്റ്റ് ഡോക്ടറൽ ഡിഗ്രിയും നേടി. ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖങ്ങളിലൊന്നായ ശിവദാസൻ നിലവിൽ എകെജി സെന്റർ കേന്ദ്രീകരിച്ചു സമൂഹ മാധ്യമങ്ങളുടെ ചുമതല വഹിക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ സൈബർ പ്രചാരണത്തിന്റെ ഏകോപനം നിർവഹിച്ചതിനു പിന്നാലെയാണ് ഈ അംഗീകാരം.

കെ.കെ.രാഗേഷിനു വീണ്ടും സീറ്റ് നൽകുന്നതു പരിഗണിക്കാമെന്നു കേന്ദ്ര നേതൃത്വം അഭിപ്രായപ്പെട്ടെങ്കിലും സമീപകാലത്തു പാർട്ടിയുടെ ഉന്നത നേതൃനിരയിൽപെട്ടവർക്കു മാത്രമാണു രാജ്യസഭയിൽ രണ്ടാം അവസരം നൽകിയതെന്ന് ഇവിടത്തെ നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ ഒഴിവു വന്നപ്പോൾ സെക്രട്ടേറിയറ്റ് നിശ്ചയിച്ച ശേഷം എളമരം കരീമിനായി മാറേണ്ടി വന്ന ചെറിയാൻ ഫിലിപ്പ് വീണ്ടും തഴയപ്പെട്ടു.

ഇതോടെ സിപിഎം സഹയാത്രികനായി 2 പതിറ്റാണ്ട് പൂർത്തീകരിച്ചിട്ടും പാർലമെന്ററി പ്രവർത്തനം അദ്ദേഹത്തിന് അകലെയായി. കോൺഗ്രസിലും സിപിഎമ്മിന്റെ ഭാഗമായും പ്രവർത്തിച്ച ചെറിയാന് ഇതുവരെ നിയമസഭയിലോ പാർലമെന്റിലോ എത്താനായില്ല. നിയമസഭാ സ്ഥാനാർത്ഥിത്വത്തിൽ തഴയപ്പെട്ട തോമസ് ഐസക് അടക്കമുള്ള മന്ത്രിമാരുടെ പേര് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഈ ഘട്ടത്തിൽ മന്ത്രിമാരിൽ ഒരാളെ വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.