ന്യൂഡൽഹി: രാജ്യത്തെ കാർഷിക വിളകൾക്ക് താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് . രാജ്യത്ത് താങ്ങുവില തുടരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖാപനത്തോട‌് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികായത്ത്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുനൽകുന്ന നിയമം കൊണ്ടുവരണമെന്നാണ് രാകേഷ് ടികായത്ത് വ്യക്തമാക്കുന്നത്.

താങ്ങുവില അവസാനിച്ചുവെന്ന് ഞങ്ങൾ എപ്പോഴാണ് പറഞ്ഞതെന്ന് രാകേഷ് ടികായത്ത് ചോദിച്ചു. " താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് ഞങ്ങൾ പറഞ്ഞത്. അത്തരമൊരു നിയമം കൊണ്ടുവന്നാൽ രാജ്യത്തെ എല്ലാ കർഷകർക്കും പ്രയോജനം ലഭിക്കും. നിലവിൽ താങ്ങുവില നിയമമില്ലാത്തതിനാൽ കച്ചവടക്കാർ കർഷകരെ കൊള്ളയടിക്കുകയാണ്.", ടികായത്ത് പറഞ്ഞു.

എംഎസ്‌പി ഉണ്ടായിരുന്നു, എംഎസ്‌പി ഉണ്ട്, എംഎസ്‌പി തുടർന്നും ഉണ്ടാകും,. ആർക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല എന്നായിരുന്നു പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ പറഞ്ഞത്. നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസം​ഗത്തിലായിരുന്നു മോദി കർഷക പ്രശ്നത്തിനും മറുപടി നൽകിയത്.

കർഷകരോട് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി അവരുടെ ആശങ്കകളെ കുറിച്ച് ചർച്ച നടത്താമെന്ന വാഗ്ദാനം വീണ്ടും മുന്നോട്ടുവെക്കുകയും ചെയ്തു. 'ഞങ്ങൾ ചർച്ചയ്ക്ക് തയ്യാറാണ്. ഞാൻ രാജ്യസഭയിൽ നിന്ന് നിങ്ങളെ ചർച്ചയ്ക്കായി ക്ഷണിക്കുകയാണ്. എംഎസ്‌പി ഉണ്ടായിരുന്നു, എംഎസ്‌പി ഉണ്ട്, എംഎസ്‌പി തുടർന്നും ഉണ്ടാകും,. ആർക്കും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല.

കാർഷികമേഖലയിലെ ഈ നവീകരണങ്ങൾക്ക് ഒരു അവസരം നാം നൽകേണ്ടതുണ്ട്' 'ഭൂമി കുറവുള്ള കർഷകരുടെ എണ്ണം 1971 ൽ 51 ശതമാനമായിരുന്നുവെങ്കിൽ ഇന്ന് 68 ശതമാനമായി ഉയർന്നു. ഇന്ന് 86 ശതമാനം കർഷകർക്കും രണ്ടു ഹെക്ടറിൽ താഴെ ഭൂമിയാണ് ഉള്ളത്. അതായത് 12 കോടി കർഷകർ. ഈ കർഷകരുടെ കാര്യത്തിൽ രാജ്യത്തിന് ഉത്തരവാദിത്വമില്ലെന്നാണോ കരുതുന്നത്.? മോദി ചോദിച്ചു.

ഇതിന് പിന്നാലെയാണ് വിഷയത്തിൽ കർഷക നിലപാട് വ്യക്തമാക്കി രാകേഷ് ടികായത്ത് രം​ഗത്തെത്തിയത്. താങ്ങുവില നിയമം രൂപീകരിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.