ന്യൂഡൽഹി: രാമായൺ എക്സ്പ്രസിലെ ജീവനക്കാർ കാവി യൂണിഫോം ധരിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ഉജ്ജയിനിൽ നിന്നുള്ള സന്യാസിമാർ. കാവി നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ജീവനക്കാർ തുടർന്നാൽ ട്രെയിൻ തടയുമെന്ന് സന്യാസിമാർ വ്യക്തമാക്കി. ജീവനക്കാർ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് സന്ന്യാസിമാർ ആരോപിക്കുന്നു.

പ്രതിഷേധം അറിയിച്ച് ഉജ്ജയിൻ അഖാഡ പരിഷത്ത് മുൻ ജനറൽ സെക്രട്ടറി അവ്ദേശ്പുരി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കാവി യൂണിഫോം പിൻവലിച്ചില്ലെങ്കിൽ ഡിസംബർ 12ന് ഡൽഹിയിൽ രാമായൺ എക്സ്പ്രസ് തടയുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

'രാമായൺ എക്സ്‌പ്രസിൽ കാവി നിറത്തിൽ വസ്ത്രം ധരിച്ച് വെയിറ്റർമാർ ഭക്ഷണം വിളമ്പുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി ഞങ്ങൾ രണ്ട് ദിവസം മുമ്പ് റെയിൽവേ മന്ത്രിക്ക് കത്തെഴുതിയിരുന്നു. സന്യാസിമാർക്ക് സമാനമായ കാവി വസ്ത്രവും തലപ്പാവും രുദ്രാക്ഷ മാലകളും ധരിക്കുന്നത് ഹിന്ദു മതത്തിനും അതിന്റെ ദർശനങ്ങൾക്കും അപമാനമാണെന്ന് അവ്ദേശ്പുരി പറയുന്നു.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിൽ ഇരുന്നു ട്രെയിൻ തടയുമെന്നും അവ്ദേശ്പുരി പറഞ്ഞു. ഹിന്ദു മതത്തിന്റെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും അവ്ദേശ്പുരി കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ആദ്യത്തെ രാമായണം സർക്യൂട്ട് ട്രെയിൻ നവംബർ 7-നാണ് സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 ദിവസത്തെ യാത്ര ആരംഭിച്ചത്. രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട 15 വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് രാമായൺ എക്സ്പ്രസ് ഭക്തരുമായി സർവീസ് നടത്തുന്നത്.