കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. കഴിഞ്ഞ വർഷം ലോക്ക്‌ഡൗൺ ആരംഭിച്ചതും ജീവിതം ബിഗ് ബോസ് പോലെയായി എന്നായിരുന്നു രഞ്ജിനിയുടെ കമന്റ്. ദിവസവും ഓരോരോ ടാസ്‌കുകൾ ചെയ്ത് വീട്ടിൽ തന്നെ ഇരിക്കുന്നു എന്നായിരുന്നു രഞ്ജിനിയുടെ നിരീക്ഷണം. ഇപ്പോഴിതാ ട്രിപ്പിൾ ലോക്ക്ഡൗണിലെ പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ വിമർശിച്ച് രഞ്ജിനി രംഗത്തെത്തി. 'മകളുടെ സത്യപ്രതിജ്ഞക്കുള്ള' ക്ഷണക്കത്തുമായി വരികയാണ് രഞ്ജിനി.

'എന്റെ സുഹൃത്ത് ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു. എന്തിനാണെന്നോ, അവന്റെ മകളുടെ കല്യാണം വിളിക്കാൻ. കല്യാണക്കുറി വായിച്ച ഞാൻ ഞെട്ടിപ്പോയി. അതിൽ എഴുതിയിരിക്കുന്നു എന്റെ മകളുടെ സത്യപ്രതിജ്ഞയ്ക്ക് താങ്കളും കുടുംബവും പങ്കെടുക്കണമെന്ന്... എന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോ അവൻ പറയുകയാ കല്യാണം എന്നെഴുതിയാൽ 20 പേർക്ക് മാത്രമേ പങ്കെടുക്കാൻ പറ്റൂ. സത്യപ്രതിജ്ഞയാകുമ്പോൾ 750 പേർക്ക് വരെ പങ്കെടുക്കാമെന്ന്'. ഇതാണ് രഞ്ജിനിയുടെ പോസ്റ്റ്.

ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിലുള്ള തിരുവനന്തപുരത്ത് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ 500 പേരിൽ കുറയാതെ നടത്താൻ ഒരുങ്ങുന്ന സാഹചര്യത്തെക്കുറിച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്. തീർന്നില്ല രഞ്ജിനിക്ക് ചോദിക്കാൻ ഒരു ചോദ്യം കൂടി ബാക്കിയുണ്ട്.

എന്തുകൊണ്ട് സത്യപ്രതിജ്ഞ ഓൺലൈൻ ആയി നടക്കുന്നില്ല? ഇതേക്കുറിച്ച് ആരെങ്കിലും ഒന്ന് വിശദീകരിക്കൂ. ട്രിപ്പിൾ ലോക്ക്ഡൗണിലല്ലേ നമ്മൾ? ഇതെങ്ങനെ സാധൂകരിക്കും എന്നാണ് രഞ്ജിനിയുടെ ചോദ്യം.