യാദ്ഗിർ: ബലാത്സംഗ ശ്രമം ചെറുത്ത വിവാഹിതയായ ഇരുപത്തിമൂന്നുകാരിയെ ജീവനോടെ കത്തിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിൽ ശഹാൻപുരിലാണ് ഞെട്ടിക്കുന്ന സംഭവം. ബാലമ്മ എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. തൊട്ടടുത്ത ഗ്രാമത്തിലെ ഗംഗപ്പയാണ് ഇവരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്.

പൊള്ളലേറ്റ് ഗുരുതര നിലയിലായ ബാലമ്മയെ കൽബുർഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽവച്ച് പൊലീസ് ഇവരുടെ മൊഴെയുടുത്തിരുന്നു. അങ്ങനെയാണ് അക്രമിയെക്കുറിച്ചു വിവരം ലഭിച്ചത്. ഗംഗപ്പ കുറെനാളായി ബാലമ്മയുടെ പിന്നാലെയുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. നേരത്തെയും ഇയാൾ ബാലമ്മയെ ആക്രമിച്ചിരുന്നു. എന്നാൽ ഇവർ പൊലീസിനെ അറിയിച്ചില്ല. ഗ്രാമവാസികൾ ഇക്കാര്യം അറിഞ്ഞ് ഗംഗപ്പയ്ക്കു താക്കീത് നൽകിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഭർത്താവ് പുറത്തുപോയ സമയം ഇയാൾ ബാലമ്മയെ ആക്രമിക്കുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ബാലമ്മയെ കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ എതിർത്തു. തുടർന്ന് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. അയൽക്കാൽ ഓടിക്കൂടി തീകെടുത്തി ബാലമ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.