ലഖ്‌നൗ: കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതിയെ ജീവനോടെ തീയിട്ടു. ഉത്തർപ്രദേശിലെ സീതാപ്പൂരിലാണ് നടുക്കുന്ന സംഭവം. മിശ്രിഖ് മേഖലയിൽ ചുമട്ടു തൊഴിലാളികളായ അച്ഛനും മകനുമാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ചയാണു സംഭവം നടന്നതെന്നും അടിയന്തര സഹായ നമ്പറായ 112ൽ യുവതി ബലാത്സംഗത്തിനിരയാക്കി തീയിട്ട വിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും സിതാപ്പൂർ എസ്‌പി പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മിശ്രിഖ് മേഖലയിലുള്ള തന്റെ അമ്മ വീട്ടിലേക്ക് പോയതായിരുന്നു യുവതി. സിദ്ദൗലിയിൽ നിന്നുള്ള മാർഗമധ്യേ ചുമട്ടു തൊഴിലാളിയോട് ലിഫ്റ്റ് ചോദിച്ചു. തുടർന്നാണ് 55കാരനായ വ്യക്തിയും അയാളുടെ മകനും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ശരീരത്തിൽ 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.