ബുലന്ദ്‌ഷെഹർ: വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി മതം മാറ്റുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷെഹറിലാണ് സംഭവം. എസ് സി വിഭാഗത്തിൽ നിന്നുള്ള 22കാരിയാണ് പരാതിക്കാരി.

കഴിഞ്ഞ രണ്ട് വർഷത്തോളമായി യുവാവുമായി പ്രണയത്തിലായിരുന്ന യുവതിയുടേതാണ് പരാതി. വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വിവാഹം ചെയ്യുകയായിരുന്നു. യുവാവിനെ വിവാഹം ചെയ്യാൻ ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് യുവാവ് സ്വന്തം സമുദായത്തിൽ നിന്ന് വിവാഹിതനായത്.

ഇതോടെയാണ് യുവതി ശനിയാഴ്ച പൊലീസിൽ പരാതിപ്പെട്ടത്. പരാതിക്കാരിയുമായി രണ്ടുവർഷമായി യുവാവ് പ്രണയത്തിലായിരുന്നുവെന്ന് ബുലന്ദ്‌ഷെഹർ സീനിയർ സൂപ്രണ്ട് സന്തോഷ് കുമാർ സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പീഡനം, അസഭ്യം പറയൽ, മതപരിവർത്തനം, പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്കെതിരായ അക്രമം എന്നിവയ്ക്കാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി