ന്യൂഡൽഹി: എയർ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രത്തൻ ടാറ്റ. 68 വർഷങ്ങൾക്ക് മുമ്പുള്ള എയർ ഇന്ത്യാ വിമാനത്തിൽ നിന്ന് പുറത്തുവരുന്ന ജെആർഡി ടാറ്റയുടെ ചിത്രം ട്വീറ്റ് ചെയ്ത് രത്തൻ ടാറ്റ കുറിച്ചു. 'വീണ്ടും സ്വാഗതം, എയർ ഇന്ത്യ'.

എയർ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടർ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച് രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ജീവിതകാലം മുഴുവൻ എയർ ഇന്ത്യയുടെ ആരാധകനായിരിക്കുമെന്നും അജയ് സിങ്ങ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

പതിനെട്ടായിരം കോടി രൂപയ്ക്കാണ് ടാറ്റ സൺസ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യ സ്വന്തമാക്കിയത്. ജെആർഡി തുടക്കത്തിൽ ടാറ്റ എയർ സർവീസസ് എന്നും പിന്നീട് ടാറ്റ എയർലൈൻസ് എന്നും പേരിട്ട് തുടക്കം കുറിച്ച വിമാന സർവീസ് 1953ലാണ് കേന്ദ്രസർക്കാർ ഏറ്റെടുത്ത് പൊതുമേഖലാ സ്ഥാപനമാക്കിയത്. എന്നാൽ പിന്നീട് നഷ്ടത്തിലായ എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.