തിരുവനന്തപുരം : സെർവർ തകരാർ മൂലം പ്രതിസന്ധിയിലായ റേഷൻ വിതരണം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതനുസരിച്ച് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇന്നു മുതൽ ഈ മാസം 18 വരെയാണ് പുതിയ ക്രമീകരണം.

ഏഴു ജില്ലകളിൽ റേഷൻ കടകൾ പകൽ 8.30 മുതൽ 12 വരെയും എറണാകുളം അടക്കം മറ്റു ജില്ലകളിൽ വൈകിട്ട് 3.30 മുതൽ 6.30 വരെയുമാണ് പ്രവർത്തിക്കുക. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് രാവിലെ റേഷൻ കടകൾ പ്രവർത്തിക്കുക.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ വൈകീട്ട് 3.30 മുതൽ 6.30 വരെയും കടകൾ തുറന്ന് പ്രവർത്തിക്കും. സെർവർ തകരാറിനെത്തുടർന്ന് കഴിഞ്ഞ അഞ്ചുദിവസമായി റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പലയിടത്തും സംഘർഷവും ഉടലെടുത്തിരുന്നു.

ഹൈദരാബാദിലെ എൻഐസി സെർവറിലൂടെയാണ് ഇ പോസ് മെഷീന്റെ വിവര വിശകലനം നടക്കുന്നത്. സെർവർശേഷിയുടേതാണ് പ്രശ്നങ്ങൾ. ഇത് ഭാഗികമായി പരിഹരിച്ചിട്ടുണ്ട്. ഇനി തടസ്സമുണ്ടാകാതിരിക്കാനാണ് ക്രമീകരണമെന്നും മന്ത്രി പറഞ്ഞു. ബുധനാഴ്ച 2.57 ലക്ഷം കാർഡുടമകൾ റേഷൻ വാങ്ങിയതായും മന്ത്രി അറിയിച്ചു.