കണ്ണൂർ: റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിലേക്കും പാവങ്ങളുടെ കൈയിൽ നിന്ന് പണം പിരിക്കും. റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകുന്ന വരുമാനത്തിൽ നിന്നാണ് പിടിക്കേണ്ടത്. സാധാരണ ക്ഷേമനിധികളെല്ലാം അത്തരത്തിലാണ്. കെട്ടിട നിർമ്മാണ തൊഴിലാളിക്കുള്ളത് അവരിൽ നിന്ന് വാങ്ങും. ബാക്കി സാമൂഹിക സുരക്ഷയുടെ പേരിൽ സർക്കാരും. എന്നാൽ റേഷൻ വ്യാപാരികളുടെ കാര്യത്തിൽ കാർഡുഡമകളിൽ നിന്ന് പണം പിരിക്കും. ഫലത്തിൽ കേരളത്തിലെ എല്ലാ കുടുംബങ്ങളും മാസം ഒരു രൂപ നൽകണം. കോടികളുടെ വരുമാനം ഇതിലൂടെ സർക്കാരിന് കിട്ടും.

റേഷൻ വ്യാപാരികളുടെ ക്ഷേമ നിധിക്ക് വരുമാനം ഉണ്ടാക്കുന്നതിനായി കാർഡുടമകളിൽനിന്ന് നിശ്ചിത സംഖ്യ സെസ് പിരിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് വന്നിട്ടില്ലെങ്കിലും ധനമന്ത്രി, ഭക്ഷ്യമന്ത്രി, സിവിൽ സപ്ലെസ് കമ്മിഷണർ, റേഷൻ ഡീലർമാരുടെ സംഘടനാ പ്രതിനിധികൾ എന്നിവരുൾപ്പെട്ട യോഗത്തിൽ വിഷയം ചർച്ചചെയ്തു. റിപ്പോർട്ട് സിവിൽ സപ്ലൈസ് കമ്മിഷണർ ഭക്ഷ്യമന്ത്രിക്ക് നൽകി. മുഖ്യമന്ത്രിയുടെ അനുമതികൂടി ലഭിച്ചാൽ പദ്ധതി നടപ്പാകും. ഉടൻ തീരുമാനം ഉണ്ടാകും.

ഒരു കാർഡുടമയിൽനിന്ന് മാസം ഒരു രൂപ നിരക്കിൽ വർഷം 12 രൂപയാണ് സെസ്സായി പിരിക്കുക. സംസ്ഥാനത്ത് ഏകദേശം 90 ലക്ഷം കാർഡുടമകളുണ്ട്്. അത്രയും തുക കിട്ടും. എന്നാൽ പലരും റേഷൻ കാർഡുപയോഗിക്കുന്നില്ല. ഇവരിൽ നിന്ന് എങ്ങനെ പണം പിടിക്കുമെന്നത് വ്യക്തമല്ല. എ.വൈ. കാർഡുകളെ സെസ്സിൽനിന്ന് ഒഴിവാക്കും. എത്രമാസം സെസ് പിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. തുടർച്ചയായി സെസ് പിരിക്കേണ്ടിവരില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

22 വർഷം മുൻപ് രൂപംകൊണ്ട റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിൽ 14,000ത്തോളം അംഗങ്ങളുണ്ട്. 200 രൂപയാണ് മാസം വ്യാപാരികൾ അടക്കുന്നത്. ക്ഷേമനിധിയിൽ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്തതിനെ തുടർന്നാണ് സെസ് പരിക്കണമെന്ന ആവശ്യം ഉയർന്നത്. എന്നാൽ മറ്റ് ക്ഷേമനിധികളിൽ സർക്കാർ ഈ ബാധ്യത ഏറ്റെടുക്കും. എന്നാൽ റേഷൻ ഡീലർമാർക്ക് വേണ്ടി കാർഡുടമകളേയും ഇരകളാക്കുന്നു.

കോവിഡ് കാലത്തെ കിറ്റ് വിതരണംനടത്തിയ വകയിൽ 11മാസത്തെ കുടിശ്ശിക റേഷൻവ്യാപരികൾക്ക് ലഭിക്കാനുണ്ട്്്. അത് സേവനമായി കണക്കാക്കണമെന്ന് ഭക്ഷ്യമന്ത്രിയുടെ നിലപാടിനോട് സിഐ.ടി.യു. ഉൾപ്പെടെയുള്ള റേഷൻ ഡീലർമാരുടെ സംഘടനകൾക്ക് കടുത്ത എതിർപ്പാണ്. 50 കോടിയോളം വരുന്ന കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ ഓണക്കാലത്തെ കിറ്റുവിതരണം ഏറ്റെടുക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. ക്ഷേമനിധിയിലൂടെ ഡീലർമാരെ കൈയിലെടുക്കാനാണ് നീക്കം.

കിറ്റ് വിതരണം ഓണത്തിന് നടത്തുന്നത് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോഴാണ്. സർക്കാരിനെതിരായ വിമർശന മുനയൊടിക്കാൻ കിറ്റിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഇതിന് റേഷൻ വ്യാപാരികളുടെ പിന്തുണ ആവശ്യമാണ്. പഴയ കമ്മീഷൻ നൽകാത്ത സാഹചര്യം കോടതിയിൽ എത്തിയാൽ നാണക്കേടാകും. അതുകൊണ്ടാണ് അവരെ കൂടെ നിർത്താൻ സർക്കാർ ശ്രമം.

ഒരു കിറ്റിന് അഞ്ചരൂപവെച്ച് 50 കോടിയോളം രൂപ ലഭിക്കാനുണ്ടെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. നേരത്തെ ഏഴുരൂപ കിറ്റൊന്നിന് ലഭിച്ചതാണ്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് അത് അഞ്ചുരൂപയാക്കി മാറ്റി. 500രൂപയുടെ കിറ്റ്്് ജനങ്ങൾക്ക് നൽകുമ്പോൾ അഞ്ചുരൂപ വിതരണംചെയ്തവർക്ക് നൽകുന്നതിൽ എന്താണെ് തെറ്റെന്ന് വ്യാപാരികൾ ചോദിക്കുന്നു. 11 മാസത്തെ കിറ്റുവിതരണത്തിന്റെ പണമാണ് നൽകാത്തത്. റേഷൻ മണ്ണെണ്ണയുടെ വിൽപ്പന കമ്മിഷൻ ലിറ്ററൊന്നിന് 2.20രൂപയിൽനിന്ന് നാല്രൂപയാക്കണമെന്ന ആവശ്യവും വ്യാപാരികൾ ഉന്നയിച്ചിട്ടുണ്ട്.