ഓവൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം സപ്പോർട്ട് സ്റ്റാഫിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രവി ശാസ്ത്രിക്ക് പുറമെ ബൗളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ എന്നിവർക്കാണ് തിങ്കളാഴ്ച നടത്തിയ ആർടിപിസിആർ പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചത്.

ടീം ഹോട്ടലിൽ തന്റെ പുസ്തകപ്രകാശന ചടങ്ങിൽ ശാസ്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. പുറമെ നിന്നുള്ളവരും ഇതിൽ പങ്കെടുത്തു. ഇവിടെവച്ചാവാം ശാസ്ത്രി കോവിഡ് ബാധിതനായാതെന്നാണ് സൂചന.

ഞായറാഴ്ചത്തെ പതിവ് ആന്റിജൻ പരിശോധന പോസിറ്റീവായതോടെ ശാസ്ത്രിയെയും മറ്റ് രണ്ടുപേരെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. ആർ ടി പി സി ആർ പരിശോധനാ ഫലവും പോസ്റ്റീവായതോടെ രവി ശാസ്ത്രിക്കും സംഘത്തിനും ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം തുടരാനാവില്ല. ഇവർ ഓവലിൽ ക്വാറന്റീനിൽ തുടരും.

ഈമാസം പത്തിനാണ് മാഞ്ചസ്റ്ററിൽ അഞ്ചാം ടെസ്റ്റ് തുടങ്ങുക. ശാസ്ത്രിയും ശ്രീധരും ഭരത് അരുണും പത്തുദിവസം ക്വാറന്റീനിൽ കഴിയണം. ഇവർക്ക് പുറമെ ടീം ഫിസിയോ തെറാപിസ്റ്റ് നിതിൻ പട്ടേലിനെയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡിനായിരിക്കും ഈ ദിവസങ്ങളിൽ ടീമിന്റെ ചുമതല.

രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യൻ ടീം അംഗങ്ങളെ ഇന്നലെ വൈകിട്ടും ഇന്ന് രാവിലെയുമായി ആന്റിജൻ പരിശോധനക്ക് വിധേയരാക്കിയിരുന്നെങ്കിലും എല്ലാവരുടെയും ഫലം നെഗറ്റീവാണ്. ഇന്ത്യൻ കളിക്കാരും സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും കോവിഡ് വാക്‌സിനെടുത്തവരാണ്.