മുംബൈ: 2021-22 സാമ്പത്തിക വർഷത്തെ വളർച്ച റിസർവ് ബാങ്ക് 9.5ശതമാനമായി കുറച്ചു. പണപ്പെരുപ്പ നിരക്കുകളിൽ വർധനവണ്ടെങ്കിലും ഇത്തവണയും ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്നും ആർബിഐ വ്യക്തമാക്കി.മൂന്നുദിവസത്തെ മോണിറ്ററി പോളിസി യോഗത്തിനുശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനത്തിലും തുടരും.നടപ്പ് വർഷത്തിൽ രാജ്യം 10.5ശതമാനം വളർച്ച കൈവരിക്കുമെന്നായിന്നു മുൻയോഗത്തിലെ അനുമാനം.നടപ്പ് സാമ്പത്തിക വർഷം പണപ്പെരുപ്പം 5.1ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന വിലക്കയറ്റമാണ് ആർബിഐ നേരിടുന്ന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലവർധന, ചരക്ക് നീക്കത്തിലെ തടസ്സങ്ങൾ എന്നിവ ദോഷകരമായി ബാധിക്കും. മികച്ചതോതിൽ മലൂധനനിക്ഷേപമെത്തിയതോടെ രാജ്യത്തെ കരുതൽധനം 600 ബില്യൺ ഡോളർ മറികടന്നതായും ആർബിഐ ഗവർണർ പറഞ്ഞു.

മികച്ച മൺസൂൺ പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായത് വെല്ലുവിളിയാകുമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവർണർ അറിയിച്ചു. 50 കോടി രൂപവരെ വായ്പയെത്തവർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പ പരിധി.