തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറിടിച്ച് രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി ഒന്‍പത് വര്‍ഷത്തിനുശേഷം പിടിയിലായി. വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ തൈത്തോട്ടം വീട്ടില്‍ അസീമാണ് (45) അറസ്റ്റിലായത്. 2015 ജനുവരി 12-നാണ് രണ്ടു പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയത്.

ദേശീയപാതയില്‍ ആറ്റിങ്ങല്‍ പൂവന്‍പാറയ്ക്ക് സമീപത്ത് വെച്ച് അസീം ഓടിച്ചിരുന്ന കാര്‍ ഒരു ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും ഓട്ടോറിക്ഷാ യാത്രക്കാരിയും അപകടത്തില്‍ മരിച്ചു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വിദേശത്തേക്ക് കടന്ന പ്രതി പിന്നീട് നാട്ടിലെത്തുകയും പാരിപ്പള്ളിക്ക് സമീപം താമസിച്ചുവരികയുമായിരുന്നു.

ആറ്റിങ്ങല്‍ ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എസ്.സജിത്ത്, എ.എസ്.ഐ. രാധാകൃഷ്ണന്‍, ഉണ്ണിരാജ്, സി.പി.ഒ. നിധിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.