തിരുവനന്തപുരം: പുതുവർഷത്തലേന്ന് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റുകളിലുടെ വിറ്റത് 82.26 കോടിയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടിയുടെ അധിക വിൽപ്പനയാണ് ഇത്തവണ നടന്നത്. ബെവ്കോയുടെ പ്രാഥമിക കണക്കാണിത്.തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ് കൂടുതൽ വിൽപ്പന നടന്നത്.

ഒരു കോടി ആറു ലക്ഷത്തിന്റെ വിൽപ്പനയാണ് തിരുവനന്തപുരത്തെ പവർ ഹൗസ് ഔട്ട്ലെറ്റിൽ നടന്നത്.കൺസ്യൂമർ ഫെഡ് വിൽപ്പന കേന്ദ്രങ്ങളിലൂടെയുള്ള പുതുവർഷ വിൽപ്പനയുടെ കണക്കുകൾ ലഭ്യമായിട്ടില്ല.ക്രിസ്തുമസ് ദിനത്തിലും ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നത്.

ക്രിസ്മസിന്റെ തലേനാൾ ബിവ്റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

ക്രിസ്മസ് ദിനത്തിൽ കൺസ്യൂമർ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്മസിന് മലയാളി കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.