ന്യൂഡൽഹി: വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. അവർക്കെതിരെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതുപ്രകാരം ഇവരെ കണ്ടാലുടൻ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയും. നീരവ് മോദി, സഹോദരൻ നേഹൽ (ബെൽജിയൻ പൗരൻ), സഹോദരി പൂർവി എന്നിവർക്കെതിരെ സമാനമായ അറിയിപ്പുകൾ ഇതിനോടകം നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ കോടികളുടെ വായ്പത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദി കഴിഞ്ഞ വർഷം മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. ഇപ്പോൾ ലണ്ടനിലെ വാണ്ട്‌സ്വർത്ത് ജയിലിലാണ്. മറ്റൊരു പ്രതിയായ അമ്മാവൻ മെഹുൽ ചോക്‌സി (60) ഇപ്പോൾ കരീബിയൻ ദ്വീപായ ആന്റിഗ്വയിൽ താമസിക്കുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് അയാൾ ഇന്ത്യയിലേക്ക് മടങ്ങാത്തത്.

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളാണ് നീരവ് മോദിയും മെഹുൽ ചോക്സിയും.വ്യാജരേഖകൾ ഹാജരാക്കി നീരവ് മോദി തന്റെ സ്ഥാപനങ്ങൾ വഴി 6498.20 കോടി രൂപയും, മെഹുൽ ചോക്‌സി 7080.86 കോടി രൂപയും പി.എൻ.ബിയിൽ നിന്ന് വായ്പയെടുത്തു മുങ്ങിയെന്നാണു സിബിഐ നൽകിയ കുറ്റപത്രത്തിലുള്ളത്.