മുംബൈ: രാജ്യത്തെ ഇന്ധന നികുതി കുറയ്ക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. ബോംബെ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധനവില വർധനവ് രാജ്യത്തിന്റെ സമസ്ത മേഖലകളിലും പ്രതിഫലിക്കുമെന്നും വിലക്കയറ്റത്തിന് വെഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പെട്രോളിന്റെയും ഡിസലിന്റെയും നികുതി കുറയ്ക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച തീരുമാനത്തിലെത്തണമെന്ന് റിസർവ് ബാങ്ക് ഗവർണർ ആവശ്യപ്പെട്ടു. യാത്രക്കാർ മാത്രമാണ് പെട്രോളും ഡീസലും ഉപയോഗിക്കുന്നതെന്ന് കരുതരുത്. നിർമ്മാണം, ഗതാഗതം തുടങ്ങി പല മേഖലകളെയും ഇത് ബാധിക്കുന്നതായി ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും യോജിച്ച് നികുതി കുറയ്ക്കുന്നതിൽ ഒരു ധാരണയിലെത്തണം. കേന്ദ്രസർക്കാരിന് ഇപ്പോൾ പണത്തിന്റെ ആവശ്യമുണ്ട്. എന്നാൽ ഇന്ധന വില ഉയർന്ന് നിൽക്കുന്നത് നിർമ്മാണ ചെലവ് വർധിപ്പിക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈയാഴ്ച തുടക്കത്തിൽ റിസർവ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ മിനുട്‌സ് പുറത്ത് വന്നിരുന്നു. ഇതിൽ ഇന്ധന വില വർധനവിൽ അംഗങ്ങളെല്ലാം വലിയ ആശങ്കയാണ് പ്രകടിപ്പിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറ് രൂപയിലേക്ക് കുതിക്കുമ്പോഴാണ് ഇത്.