ന്യൂഡൽഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് 80 ശതമാനം കുറച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.നൂതനസാങ്കേതിക വിദ്യകളുടെ നവീകരണവും വികസനവും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ പുതിയ തീരുമാനം. സർക്കാർ ഉടമസ്ഥതയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം നേരത്തെ ലഭ്യമാക്കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷകരും വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം വർഷംതോറും നിരവധി പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നു.എന്നാൽ ഇവ കൂടുതൽ വികസിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനും പേറ്റന്റ് ആവശ്യമാണ്.

പേറ്റന്റ് നിരക്ക് കുറയ്ക്കുന്നതോടെ ഇത് കൂടുതൽ എളുപ്പമാകും.ഇതിന് മുൻപ് പേറ്റന്റുകൾ പരിശോധിക്കുന്നതിന് ഉള്ള സമയം 72 മാസത്തിൽ നിന്ന് 12-30 മാസമാക്കി കുറയ്ക്കുന്നതിനുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിരുന്നു. അപേക്ഷ സമർപ്പിച്ച് 41 ദിവസത്തിനുള്ളിൽ നൽകുന്ന രീതിയിലേക്ക് വരെ നടപടിക്രമങ്ങൾ മാറിയിരുന്നു. പേറ്റന്റ് നടപടിക്രമങ്ങൾ ഇത്തരത്തിൽ ലഘൂകരിക്കുന്നത് സംരംഭകരെ വ്യവസായങ്ങൾ തുടങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.