തിരുവനന്തപുരം: വൈദ്യുതിനിരക്ക് നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ പുതുക്കി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പുതിയ താരിഫ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ഒരിക്കൽ വർധിപ്പിച്ച നിരക്ക് നാലുവർഷത്തിന് പകരം അഞ്ചുവർഷത്തേക്ക് ബാധകമാക്കി. കെ.എസ്.ഇ.ബി.ക്കും വിതരണ ലൈസൻസികൾക്കും വ്യത്യസ്ത നിരക്കാവാം. മിച്ചമുള്ള വൈദ്യുതി കെ.എസ്.ഇ.ബി. കേരളത്തിന് പുറത്ത് വിൽക്കുന്നതും നിയന്ത്രിക്കും.എന്നാൽ കേരളത്തിനകത്ത് കെ.എസ്.ഇ.ബിക്കും ലൈസൻസികൾക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്.

വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാൻ കേന്ദ്രം നിയമഭേദഗതിക്ക് തയ്യാറെടുക്കുകയാണ്. ഇതിന് അനുകൂലമാണ് പുതിയ നയം. സ്വകാര്യ ഏജൻസികൾ നഗര പ്രദേശങ്ങളിലും വ്യവസായ മേഖലകളിലും വൈദ്യുതി വിതരണം ചെയ്യാനാവും താത്പര്യം പ്രകടിപ്പിക്കുക. ചെലവ് കഴിച്ചുള്ള തുക ബോർഡിന് നൽകുന്നതിന് പകരം വൈദ്യുതിവില കുറച്ചുവിറ്റ് വിപണി പിടിക്കാനും ഇവർ ശ്രമിക്കും. ഇത് ബോർഡിന്റെ വരുമാനത്തെയും മറ്റ് വിഭാഗങ്ങൾക്ക് കിട്ടേണ്ട സബ്സിഡിയെയും ബാധിച്ചേക്കും.

കമ്മിഷൻ വർധിപ്പിക്കുന്ന നിരക്ക് അഞ്ചുവർഷത്തേക്ക് ബാധകമായിരിക്കുമെങ്കിലും രണ്ടരവർഷം കഴിയുമ്പോൾ പുനരവലോകനത്തിന് ബോർഡിന് അപേക്ഷിക്കാം. കണക്കുകൾ വിലയിരുത്തി കമ്മിഷൻ തീരുമാനമെടുക്കും.ഇപ്പോൾ കേരളത്തിൽ 98.5 ശതമാനം ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബി.യാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, കൊച്ചിൻ സ്‌പെഷ്യൽ എക്കണോമിക് സോൺ, കിനസ്‌കോ പവർ യുട്ടിലിറ്റീസ്, തൃശ്ശൂർ കോർപ്പറേഷൻ, മൂന്നാറിലെ കണ്ണൻ ദേവൻ തുടങ്ങിയ ലൈസൻസികൾ അതത് പ്രദേശങ്ങളിൽ കെ.എസ്.ഇ.ബി.യിൽ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നുണ്ട്.

എന്നാൽ കെ.എസ്.ഇ.ബി.യെന്നോ ലൈസൻസിയെന്നോ വ്യതാസമില്ലാതെ എല്ലായിടത്തും ഒരേ നിരക്കാണ് ഈടാക്കിയിരുന്നത്. ബൾക് സപ്ലൈ താരിഫ് അനുസരിച്ച് ലൈസൻസികൾക്ക് കെ.എസ്.ഇ.ബി.യിൽനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യാം. അവരുടെ ചെലവ് കഴിച്ചുള്ള തുക ബോർഡിന് നൽകും. ഈ വരുമാനം സബ്ഡിഡി നൽകാൻ ബോർഡ് ഉപയോഗിക്കും. ബോർഡിനും ലൈസൻസികൾക്കും പ്രത്യേക നിരക്കുകൾക്ക് അനുവാദം നൽകുന്നതാണ് പുതിയ നയം.

മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ഇപ്പോൾ പവർ എക്‌സ്ചേഞ്ചിലെ വിലയ്ക്ക് പുറത്ത് വിൽക്കുന്നുണ്ട്. ഇതുവഴി മോശമല്ലാത്ത വരുമാനം ലഭിക്കുന്നു. ഇതിനുപകരം, കേരളത്തിന് പുറത്തുനിന്ന് ഇപ്പോൾ വൈദ്യുതി കൊണ്ടുവരാൻ അനുമതിയുള്ള വ്യവസായ ഉപഭോക്താക്കൾക്കും മറ്റ് ഉപഭോക്താക്കൾക്കും പവർ എക്സചേഞ്ച് നിരക്കിൽ ഈ വൈദ്യുതി വാഗ്ദാനം ചെയ്യണം. പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നവർ ലൈൻ ഉപയോഗിക്കുന്നതിനുള്ള നിരക്കും ക്രോസ് സബ്ഡിഡി സർചാർജും കെ.എസ്.ഇ.ബി.ക്ക് നൽകണം. ഇത് യൂണിറ്റിന് രണ്ടുരൂപയോളം വരും. നയം നടപ്പായാൽ ബോർഡിന് ഈ രണ്ട് വരുമാനവും നിലച്ചേക്കും. നയത്തെക്കുറിച്ച് സെപ്റ്റംബർ ഒന്നിന് റെഗുലേറ്ററി കമ്മിഷൻ എറണാകുളത്ത് പൊതുജനാഭിപ്രായം തേടും.