മുംബൈ: കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബത്തിന് ധനസഹായം ഉൾപ്പടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. വീ കെയർ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയിൽ മരണമടഞ്ഞ ജീവനക്കാരൻ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതർക്ക് അഞ്ചു വർഷം കൂടി നൽകും.

റിലയൻസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൻ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം ചില ജീവനക്കാർ മരണപ്പെട്ടിട്ടുണ്ടെന്നും, അവരുടെ കുടുംബത്തെ സഹായിക്കുകയെന്നത് റിലയൻസ് കുടുംബത്തിന്റെ കടമയാണെന്നും റിലയൻസ് ഫൗണ്ടേഷനാണ് ധനസഹായം നൽകുക എന്നും മുകേഷ് അംബാനിയും നിതാ അംബാനിയും അയച്ച സന്ദേശത്തിൽ പറയുന്നു. റിലയൻസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ, സ്ഥാപകയും അധ്യക്ഷയുമായ നിത അംബാനിയും ചേർന്ന് മൂന്നു ലക്ഷം ജീവനക്കാർക്ക് ആണ് ഈ കത്ത് എഴുതിയത്.

'രോഗവ്യാപനം കുറഞ്ഞു വരുന്നതിന് മുമ്പ് അടുത്ത ഏതാനും ആഴ്ചകളിൽ പോസിറ്റീവ് കേസുകൾ ഇനിയും ഉയരും എന്ന് ഇരുവരും ജീവനക്കാർക്ക് മുന്നറിയിപ്പു നൽകി. സുരക്ഷ, മുൻകരുതൽ, ശുചിത്വം എന്നിവ കർശനമായി പാലിക്കണം. ജീവനക്കാരും കുടുംബങ്ങളും കൂടുതൽ ജാഗ്രത പാലിക്കണം. കോവിഡുമായി ബന്ധപെട്ട് ഒന്നിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും വേണം എന്നും കത്തിൽ വ്യക്തമാക്കുന്നു.

കോവിഡ് മൂലം മരിച്ച ജീവനക്കാരന്റെ കുടുംബത്തിനുള്ള സഹായ പദ്ധതികളും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. വീ കെയർ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയിൽ മരണമടഞ്ഞ ജീവനക്കാരൻ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതർക്ക് അഞ്ചു വർഷം കൂടി നൽകും. മരണമടഞ്ഞ ജീവനക്കാരുടെ മക്കൾക്ക് ഇന്ത്യയിലെ ഏതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദം വരെയുള്ള കോഴ്‌സുകൾക്ക് ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവ പൂർണമായും റിലയൻസ് വഹിക്കും.

ജീവനക്കാരന്റെ പേരിലുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം തുടർന്നും പൂർണമായും റിലയൻസ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കൾ ബിരുദപഠനം പൂർത്തിയാക്കുന്നതുവരെ ഇത് തുടരും. കോവിഡ് ബാധിക്കുന്ന ജീവനക്കാർക്ക് പ്രത്യേക അവധിയും റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും രോഗമുക്തി നേടുന്നതുവരെയാണ് ഈ അവധി ലഭ്യമാകുക. കുടുംബത്തിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചാലും ഈ അവധി ജീവനക്കാർക്ക് ലഭ്യമാകും.