മുംബൈ: ഇന്ത്യൻ റീട്ടെയ്ൽ, ഇ-കൊമേഴ്‌സ് രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാൻ അംബാനി ഒരുങ്ങുന്നു. ഓൺലൈൻ വിപണന രംഗം കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി ജിയോ മാർട്ടിൽ കൂടുതൽ നിക്ഷേപം നടത്താൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആലോചിക്കുന്നു. മറ്റ് കമ്പനികളെ ഏറ്റെടുത്ത് വളരെ വേഗം വിപണി വിഹിതം വർധിപ്പിക്കാനാണ് റിലയൻസ് ആലോചിക്കുന്നത്.

നിക്ഷേപകർക്കായി വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് റിലയൻസ് ഇത് സംബന്ധിച്ച പരാമർശം നടത്തിയിരിക്കുന്നത്. കോവിഡ് -19 പകർച്ചവ്യാധി ഇ-കൊമേഴ്‌സിന് നൽകിയ ഡിജിറ്റൽ ലാഭവിഹിതം പ്രയോജനപ്പെടുത്താൻ ആമസോണും ഫ്‌ളിപ്കാർട്ടും ഒരുങ്ങുന്നതിനാൽ റിലയൻസിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമാണ് വ്യവസായ രംഗത്തു നിന്നും ലഭിക്കുന്നത്.

ആമസോൺ ഇന്ത്യയിൽ ഒരു ബില്യൺ ഡോളർ അധിക നിക്ഷേപം നീക്കിവച്ചിട്ടുണ്ട്, ജൂലൈയിൽ ഫ്‌ളിപ്കാർട്ട് വാൾമാർട്ടിൽ നിന്ന് 1.2 ബില്യൺ ഡോളർ സമാഹരിച്ചു. ഓഗസ്റ്റിൽ ആർഐഎൽ ഓൺലൈൻ ഫാർമസി സംരംഭമായ നെറ്റ്‌മെഡ്‌സിനെ സ്വന്തമാക്കി, ഭാവിയിൽ ജിയോമാർട്ടിന്റെ കാർട്ടിലേക്ക് ഫാഷൻ, ജീവിതശൈലി, ഇലക്ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങൾക്ക് പുറമെ ഫാർമസി ഉൽപ്പന്നങ്ങളും ചേർക്കും.

ഗ്രാബ് (ലാസ്റ്റ് മൈൽ ലോജിസ്റ്റിക്‌സ്), സി-സ്‌ക്വയർ (അനലിറ്റിക്‌സ്, റിസോഴ്‌സ് പ്ലാനിങ്), നൗ ഫ്‌ളോട്ട്‌സ് (എസ്എംഇകൾക്കുള്ള സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകൾ), ഫിൻഡ് (ഫാഷൻ ഇ-കൊമേഴ്‌സ്) എന്നീ സംരംഭങ്ങളെ 2019 മുതൽ റിലയൻസ് ഏറ്റെടുത്ത് തങ്ങളുടെ റീട്ടെയിൽ കമ്പനിയിലേക്ക് സംയോജിപ്പിച്ചു. ഈ കമ്പനികളുടെ ഓൺലൈൻ കഴിവുകൾ ശക്തിപ്പെടുത്തുന്ന നടപടികളുമായി മുന്നോട്ട് പോവുകയാണ് ആർഐഎൽ.