അഹമ്മദാബാദ്: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഒരുക്കുന്നു. ഗുജറാത്തിലെ ജാംനഗറിലാണു മൃഗശാല തുടങ്ങുന്നത്. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുക.മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരൻ. 'ഗ്രീൻസ് സുവോളജിക്കൽ, റസ്‌ക്യു ആൻഡ് റിഹാബിലിറ്റേഷൻ കിങ്ഡം' എന്നാകും പദ്ധതിയുടെ പേര്.

ഇന്ത്യയിലെയും ലോകത്തിലെയും നൂറ് കണക്കിന് ഇനങ്ങളിൽപെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം. ആവശ്യമായ എല്ലാ രേഖകളും കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽനിന്നു ലഭിച്ചതായി ആർഐഎൽ ഡയറക്ടർ പരിമൾ നത്വാനി പറഞ്ഞു. ഫോറസ്റ്റ് ഇന്ത്യ, ഫ്രോഗ് ഹൗസ്, ഇൻസെക്ട് ലൈഫ്, ഡ്രാഗൺസ് ലാൻഡ്, എക്‌സോട്ടിക് ഐലൻഡ്, അക്വാട്ടിക് കിങ്ഡം തുടങ്ങിയ വിഭാഗങ്ങൾ മൃഗശാലയിലുണ്ടാകും.

സ്വകാര്യ മേഖലയിൽ മൃഗശാല എന്നത് രാജ്യത്ത് പുതിയതല്ലെന്നും കൊൽക്കത്തയിലെ സുവോളജിക്കൽ ഗാർഡൻ നേരത്തെയുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം അഡിഷനൽ ഡയറക്ടർജനറൽ സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു. റിലയൻസിനു വന്യജീവി സംരക്ഷണത്തിൽ താൽപര്യവും അഭിനിവേശവുമുണ്ടെന്നതു നേരത്തെ അറിയാം. വന്യജീവി സംരക്ഷണത്തിൽ സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയായി ഈ മൃഗശാല മാറുമെന്നാണു കരുതുന്നതെന്നും സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.