തിരുവനന്തപുരം: നാളെ ആറ്റുകാൽ പൊങ്കാല, തലസ്ഥാന നഗരിയിൽ പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ നഗരത്തിന്റെ പല സ്ഥലങ്ങളിലായി പൊങ്കാല അർപ്പിക്കാനായി സ്ഥലങ്ങൾ ക്രമീകരിച്ചു തുടങ്ങിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നഗരസഭയും പൊലിസും അറിയിച്ചു.

ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ടു മണിവരെ തലസ്ഥാനത്ത് ഗതാഗതനിയന്ത്രമുണ്ട്. ചരക്കു വാഹനങ്ങൾ ഉൾപ്പെടെ വലിയ വണ്ടികളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും റെയിൽവേ പ്രത്യേക സർവീസും നടത്തും.

ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിലെ ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ എന്നതടക്കം കെഎസ്ഇബിയും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ട്രാൻസ്ഫോർമർ സ്റ്റേഷന്റെ ചുറ്റുവേലിക്കു സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുത്. വൈദ്യുതി പോസ്റ്റിന്റെ ചുവട്ടിൽ പൊങ്കാലയിടരുത്. ട്രാൻസ്ഫോർമറുകളുടെയും വൈദ്യുതി പോസ്റ്റുകളുടെയും ചുവട്ടിൽ ചപ്പുചവർ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷൻ എടുക്കാവൂ.

ദീപാലങ്കാരം അംഗീകൃത കരാറുകാരെ മാത്രം ഉപയോഗിച്ച് നിർവഹിക്കേണ്ടതാണ്. ലൈറ്റുകൾ, ദീപാലങ്കാരം തുടങ്ങിയവ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കണം. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹ ബോർഡുകൾ എന്നിവയിൽ വൈദ്യുതി ദീപാലങ്കാരം നടത്താൻ പാടില്ല. പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ ഉപയോഗിക്കരുത്. പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ പാടില്ലെന്നും കെഎസ്ഇബി അറിയിച്ചു.