ശുഭ്രവസ്ത്രധാരിയായി എത്തി, അല്പം അടഞ്ഞ ശബ്ദത്തിൽ, ഓശാന ഞായറിന്റെ തിരുക്കർമ്മങ്ങൾക്ക് മാർപ്പാപ്പ നേതൃത്വം നൽകിയപ്പോൾ പതിനായിരക്കണക്കിന് വിശ്വാസികൾ ഭക്തിയിൽ ആറാടി. ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോപ്പ് ഫ്രാൻസിസ്, ആശുപത്രി വിട്ടതിനു ശേഷം നടത്തുന്ന ആദ്യ ചടങ്ങായിരുന്നു ഇത്. സെയിന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷി നിർത്തി മാർപ്പാപ്പ തിരുകർമ്മങ്ങൾക്ക് നേതൃത്വംനൽകി.

ശുഭ്രവസ്ത്രത്തിനു മീതെ ചുവന്ന മേലങ്കിയണിഞ്ഞെത്തിയ മാർപ്പാപ്പ, പള്ളിയിലെ ഏറ്റവും ദൈർഘ്യമേറിയ കർമ്മത്തിനായിരുന്നു ഇന്നലെ നേതൃത്വം നൽക്കിയത്. സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന ഒലീവിലക്കൊമ്പുകളുമായി കർദ്ദിനാൾമാരും മറ്റനേകം സഭാ അധികാരികളും മാർപ്പാപ്പയെ സ്വീകരിച്ചാനയിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച്ച, സെയിന്റ് പീറ്റേഴ്സ് ബസലിക്കയിൽ എന്നും നടത്താറുള്ള പൊതു ദർശനത്തിനായിരുന്നു പോപ്പ് അവസാനമായി ഇവിടെ എത്തിയത്.

പിന്നീട് ബ്രോങ്കൈറ്റിസിന്റെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുമയായിരുന്നു. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം തിരിച്ചെത്തിയ മാർപ്പാപ്പ തികച്ചും ഉന്മേഷവാനായായിരുന്നു കാണപ്പെട്ടത്. പ്രാർത്ഥനകൾ ഉറച്ച ശബ്ദത്തിൽ തന്നെ ആരംഭിച്ചെങ്കിലും, ശബ്ദം പിന്നീട് അൽപം പതറുന്നത്‌പോലെ ഉണ്ടായിരുന്നു. തൊണ്ടയടപ്പ് ഉണ്ടായിട്ടു കൂടി 15 മിനിറ്റ് നേരത്തെ പ്രസംഗം അദ്ദേഹം നടത്തി.

കഠിനമായ വേദന അനുഭവിക്കുന്നവരെ, പ്രണയ പരാജിതരെ,എല്ലാവരും കൈയൊഴിഞ്ഞവരെ, ഗർഭപാത്രത്തിനകത്ത് വെച്ചു തന്നെ കൊലചെയ്യപ്പെടുന്ന കുട്ടികളെ എല്ലാം കേന്ദ്രീകരിച്ചായിരുന്നു പോപ്പിന്റെ ധർമ്മ പ്രഭാഷണം. ഇടയ്ക്ക്, മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗത്തിൽ നിന്നും വ്യതിചലിച്ച്, എല്ലാരാലും ഉപേക്ഷിക്കപ്പെട്ട്, വീടുപോലും ഇല്ലാതെസെയിന്റ് പീറ്റേഴ്സ് ചത്വരത്തിൽ അഭയം പ്രാപിച്ച്, അവസാനം തെരുവിൽ തന്നെ മരണമടഞ്ഞ ഒരു ജർമ്മൻ പൗരന്റെ കാര്യവും പോപ്പ് എടുത്തു പറഞ്ഞു.

കുരിശ് ആരോഹണത്തിനായി യേശുക്രിസ്തു യറുശലേമിലെക്ക് വരുന്നതിനെ സൂചിപ്പിക്കുന്ന ഓശാന ഞായർ ലോകമെമ്പാടുമുള്ള്ക്രിസ്തുമത വിശ്വാസികൾ ഭക്തിപൂർവ്വം ഇന്നലെ ആഘോഷിച്ചു. ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്‌ച്ച വരുന്ന ഓശാന ഞായർ ക്രിസ്തുമത വിശ്വാസികളുടെ പുണ്യ ദിനങ്ങളിൽ ഒന്നാണ്.

യൂറോപ്പിലെങ്ങും വലിയ ആഘോഷങ്ങളായിരുന്നു. പാക്കിസ്ഥാനിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഓശാന ഞായറുമായി ബന്ധപ്പെട്ട തിരുക്കർമ്മങ്ങൾ നടന്നു.