കണ്ണൂർ: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണ കേരളത്തിൽ ആദ്യമായും അവസാനമായും എത്തിയത് 8 വർഷം മുമ്പായിരുന്നു. ബോബി ചെമ്മണ്ണൂർ ജൂവലേഴ്സിന്റെ കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായി കാൽപ്പന്തിന്റെ ദൈവം എത്തിയത് കേരളക്കര ആഘോഷമാക്കിയിരുന്നു. അന്ന് മാറഡോണക്കൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിച്ചത്, പ്രശസ്ത അവതാരിക രഞ്ജിനി ഹരിദാസിനായിരുന്നു. രഞ്ജിനിക്കൊപ്പമുള്ള മറഡോണയുടെ തകർപ്പൻ ഡാൻസ് ഇന്നും മലയാളികൾ മറന്നു കാണില്ല.രഞ്ജിനിക്കൊപ്പം നൃത്തം ചെയ്തത് എല്ലാ മാധ്യമങ്ങളിലും വലിയ വാർത്തയായി. മാറഡോണയുടെ പുതിയ കാമുകി എന്ന നിലയിൽ വിദേശ ടാബ്ലോയിഡുകളിൽ രഞ്ജിനയുടെ ഫോട്ടോയും വാർത്തയും വന്നിരുന്നു. അന്നത്തെ ഓർമ്മകൾ കൈരളി ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുകയാണ് രഞ്ജനി ഹരിദാസ്.

രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ

'ഇതിഹാസ താരം വിട പറഞ്ഞതിന്റെ വലിയ ഞെട്ടലിലാണ് നമ്മളെല്ലാവരും.അദ്ദേഹത്തിന്റെ മരണസമയത് അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് ഓർക്കേണ്ടി വരുന്നത് ഒരേ സമയം സങ്കടകരവും എന്നാൽ എന്റെ ജീവിതത്തിലെ വലിയ നേട്ടവുമാണ്.കണ്ണൂരിലെ ഫുട്ബോൾ പ്രേമികൾക്കിടയിൽ നടക്കുന്ന പരിപാടി എന്നത് തന്നെ വലിയ ആവേശമായി .ലക്ഷോപലക്ഷം ആളുകളാണ് അദ്ദേഹത്തെ കാണാൻ കാത്തുനിന്നത്. അവിടേക്ക് മാറഡോണ കാലെടുത്ത വെച്ച നിമിഷം മുതൽ ആ പരിപാടി തീരുന്നതു വരെ അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞ എനർജി. ആരെയും ആവേശ ഭരിതരാക്കാൻ കഴിയുന്ന എന്തോ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ട് . അദ്ദേഹത്തിൽ നിന്നും പ്രസരിക്കുന്ന ഒരു പ്രഭാവലയമുണ്ട്, ഒരു മാജിക്കൽ വലയമാണത്, ഒരു പോസിറ്റീവ് ഓറ.അത് കൂടെ നിൽക്കുന്നവരെയും ആവേശത്തിൽ എത്തിക്കും''.

ജീവിതം ആഘോഷമാക്കിയ മനുഷ്യനാണ് അദ്ദേഹം. വിവാദങ്ങളും വർത്തകളുമെല്ലാം പിന്നാലെ ഉണ്ടായിരുന്നു .സ്വയം സന്തോഷിച്ചു ജീവിക്കുകയും മറ്റുള്ളവരെ സന്തോഷത്തിലാക്കുകയും ചെയ്തു. .ആരാധകരെ എങ്ങനെ കൈയിലെടുക്കണമെന്നു അദ്ദേഹത്തിന് നന്നായി അറിയാം.ആ ഇരുപതു മിനുട്ടിൽ അദ്ദേഹം താളം ചവുട്ടി,എനിക്കൊപ്പം ഡാൻസ് ചെയ്തു, അവിടെ ഉണ്ടായിരുന്ന ഗായകനൊപ്പം പാട്ടു പാടി. മലയാള ഭാഷ അറിയാത്ത ഒരു സെലിബ്രിറ്റി എന്ന് തോന്നിപ്പിക്കാത്ത വിധത്തിൽ കണ്ണൂരിലെ ആരാധകരെ അദ്ദേഹം കൈയിലെടുത്ത് ഞാൻ കണ്ടു നിൽക്കുകയായിരുന്നു.എല്ലാവരിലും ഈ എനർജി ഞാൻ കണ്ടിട്ടില്ല''

ഒറ്റതവണയെ മറഡോണ ഇവിടെ എത്തിയിട്ടുള്ളു.ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞു എന്നത് ഏറ്റവും വലിയ സന്തോഷം.ജീവിതം ആഘോഷിച്ചു കടന്നുപോയ,എല്ലാത്തിനെയും ഇഷ്ടപ്പെടാൻ കഴിഞ്ഞ ആ മനുഷ്യൻ എനിക്ക് എന്നും പ്രചോദനമാണ് .എല്ലാവർക്കും'- രഞ്ജനി ഹരിദാസ് പറയുന്നു