തിരുവനന്തപുരം: ലോകപ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. ഉച്ചയ്ക്ക് ഒന്നരയോടെ ശാന്തികവാടത്തിൽ മൃതദേഹം സംസ്‌കരിക്കും. ആർസിസിയുടെ വളർച്ചയിൽ നിർണയാകമായ പങ്ക് വഹിച്ചയാളാണ് ഡോ. എം കൃഷ്ണൻ നായർ. സ്ഥാപക ഡയറക്ടർ എന്ന നിലയിൽ, ഇന്ത്യയിലെ ഏറ്റവും വലിയ സമഗ്ര കാൻസർ സെന്ററുകളിലൊന്ന് സ്ഥാപിക്കുന്നതിനും കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, പീഡിയാട്രിക് ഓങ്കോളജി എന്നിവയിൽ ഇന്ത്യയിൽ ആദ്യമായി പ്രോഗ്രാമുകൾ ആരംഭിച്ചതും കൃഷ്ണൻ നായർ ആയിരുന്നു.

ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ദ്ധ സംഘത്തിലെ അംഗമായിരുന്നു. ലോകാരോഗ്യ സംഘടനയിൽ ഒരു ദശകത്തിലേറെക്കാലം കാൻസറിനെക്കുറിച്ചുള്ള വിദഗ്ദ്ധ ഉപദേശക സമിതിയിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. നിലവിൽ, ഡബ്ല്യുഎച്ച്ഒയുടെ ഡയറക്ടർ ജനറൽ, ഡബ്ല്യുഎച്ച്ഒ, കാൻസർ ടെക്നിക്കൽ ഗ്രൂപ്പ് (സിടിജി) എന്നിവയുടെ ഉപദേശക സമിതിയിൽ ഇന്ത്യയിൽ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ആദ്യമായി കാൻസർ കെയർ ഫോർ ലൈഫ് എന്ന പേരിൽ ഒരു സ്ഥാപനത്തെ അടിസ്ഥാനമാക്കിയുള്ളതും വളരെ ചെലവുകുറഞ്ഞതുമായ കാൻസർ ഇൻഷുറൻസ് പദ്ധതി അദ്ദേഹം അവതരിപ്പിച്ചു. പ്രതിരോധത്തിനും നേരത്തേ കണ്ടെത്തുന്നതിനുമായി അഞ്ച് ജില്ലാതല പെരിഫറൽ സെന്ററുകളും ടെർമിനൽ കാൻസർ രോഗികൾക്ക് മോർഫിൻ ലഭ്യതയോടെ വേദന പരിഹാരവും സാന്ത്വന പരിചരണ ശൃംഖലയും സ്ഥാപിച്ചു.

ദേശീയതലത്തിൽ, അസോസിയേഷൻ ഓഫ് റേഡിയേഷൻ ഗൈനക്കോളജിസ്റ്റുകളുടെ പ്രസിഡന്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സയന്റിഫിക് അഡൈ്വസറി ബോർഡ് അംഗം, ആറ്റോമിക് എനർജി ഡിപ്പാർട്ട്മെന്റിന്റെ റേഡിയേഷൻ ആൻഡ് ഐസോടോപ്പ് ടെക്നോളജി ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിലെ പശ്ചാത്തല വികിരണത്തിന്റെ മനുഷ്യന്റെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം സമഗ്രമായ പഠനം നടത്തി. വൈദ്യശാസ്ത്രരംഗത്ത് മുന്നൂറിലധികം പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് രാജ്യം പത്മശ്രീനൽകി ആദരിച്ചു.