ചാരുംമൂട്(മാവേലിക്കര): വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന വീട്ടമ്മയെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.പാലക്കാട് പട്ടാമ്പി കൊപ്പം പുലിശേരി ഈർക്കിലിക്കുന്നത്ത് വീട്ടിൽ മണികണ്ഠന്റെ ഭാര്യ അമ്പിളിയെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് വാടകവീട്ടിൽ പരിശോധന നടന്നത്. കഞ്ചാവ് അടുക്കളയിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒന്നേകാൽക്കിലോ കഞ്ചാവാണ് പിടികൂടിയത്.

രണ്ടാം പ്രതിയായ ഇവരുടെ ഭർത്താവ് മണികണ്ഠനു(33)വേണ്ടി അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് പറഞ്ഞു.പരിശോധന സമയത്ത് മണികണ്ഠൻ വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ എട്ടു മാസമായി ഇവർ വാടകവീട്ടിൽ താമസിച്ചുവരികയാണ്. നൂറനാട് പാറ ജങ്ഷനു സമീപത്തെ വാടകവീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

നൂറനാട് റെയ്ഞ്ച് ഇൻസ്പെക്ടർ ഇ.ആർ. ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, സജികുമാർ, സിഇഒമാരായ അശോകൻ, രാജീവ്, രാകേഷ്, നിശാന്ത്, മായ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.