തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്നതിന് അനുസരിച്ച് മാത്രമേ സിനിമ തിയേറ്ററുകൾ തുറക്കാൻ സാധിക്കൂവെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ സിനിമകൾക്ക് വിനോദ നികുതി ഒഴിവാക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി സിനിമകൾ പ്രദർശിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

കോവിഡ് 19 നിരക്ക് പൂർണമായി ആശ്വസിക്കാൻ കഴിയുന്ന തരത്തിലല്ലെന്നും നിരക്ക് കുറയുന്നതിന് അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നുമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വിനോദനികുതി ഒഴിവാക്കണമെന്ന സിനിമാസംഘടനകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രയോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കി. സർക്കാർ നിയന്ത്രണത്തിലുള്ള ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ സിനിമ റിലീസ് ചെയ്ത് കലാകാരന്മാർക്ക് ധനസഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ഏറ്റവും ഒടുവിലാണ് സിനിമ തിയേറ്ററുകൾ തുറന്നത്. രണ്ടാം തരംഗത്തിൽ വീണ്ടുമടച്ച തിയേറ്ററുകൾ 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ റിലീസോടെ തുറക്കാനാകുമെന്നാണ് സിനിമാമേഖലയുടെ പ്രതീക്ഷ. ഓഗസ്റ്റ് 12-ന് ചിത്രത്തിന്റെ റിലീസ് തിയതിയും മോഹൻലാലും ആന്റണി പെരുമ്പാവൂരും പ്രഖ്യാപിച്ചു.