കാട്ടാന ആക്രമണത്തിൽ വിനോദ സഞ്ചാരി കൊല്ലപ്പെട്ട റിസോർട്ടിന് സ്റ്റോപ്പ് മെമോ നൽകി; ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ തയാറാക്കുമെന്നും മന്ത്രി കടകംപള്ളി; കോവിഡ് ലോക്ക് ഡൗൺ കാലത്തിന് ശേഷം വയനാട്ടിലേക്ക് ടൂറിസ്റ്റുകൾ ഒഴുകുമ്പോൾ മുറികളേക്കാൾ താൽപ്പര്യം ടെന്റുകൾക്ക്
- Share
- Tweet
- Telegram
- LinkedIniiiii
കൽപ്പറ്റ: മേപ്പാടി എളമ്പിലേരിയിലെ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോർട്ടിന് സ്റ്റോപ് മെമോ നൽകിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് സംബന്ധിച്ച് ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ തയാറാക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിക്കു നിർദ്ദേശം നൽകി.
ടെന്റുകളുടെ പ്രവർത്തനം അനധികൃതമെന്നു കണ്ടെത്തിയതോടെയാണ് സർക്കാർ നടപടി. ജില്ലയിലെ മുഴുവൻ റിസോർട്ടുകളിലെയും ഇത്തരം പ്രവർത്തങ്ങൾ പരിശോധിക്കാൻ സ്ഥലം സന്ദർശിച്ച കലക്ടർ ഉത്തരവിട്ടു. സുരക്ഷാ വീഴ്ച ഉണ്ടായെന്നു വനം വകുപ്പും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തു നേരിട്ടെത്തിയ കലക്ടർക്കും സംഘത്തിനും നിയമലംഘങ്ങൾ ബോധ്യപ്പെട്ടു. യാതൊരുവിധ പ്രതിരോധ മാർഗങ്ങളും ഇല്ലാതെയാണ് ടെന്റുകൾ കെട്ടി വിനോദസഞ്ചാരികളെ താമസിപ്പിച്ചതെന്ന് വനം വകുപ്പും കണ്ടെത്തി. രേഖകളില്ലാതെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതിന് പഞ്ചായത്തും നടപടികളെടുക്കും.
അതേസമയം കോവിഡ് ലോക്ക്ഡൗൺ കാലത്തിന് ശേഷം വയനാട്ടിലേക്ക് സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്ന സഞ്ചാരികൾ കൂടുതലായി താൽപ്പര്യപ്പെടുന്നത് ടെന്റുകളിൽ താമസിക്കാനാണ്. എന്നാൽ, വനത്തോടു ചേർന്നുള്ള പ്രദേശമാകുമ്പോൾ അപകട സാധ്യതകൾ കൂടുന്നുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും ടെന്റുകൾ കെട്ടുന്നത് പതിവായിരിക്കയാണ്.
ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശി ഷഹാന സത്താർ (26) ആണ് ശനി രാത്രി കൊല്ലപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. ഷഹാനയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്കുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുണ്ട്. നെഞ്ചിലും കഴുത്തിന്റെ പിന്നിലും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ആനയുടെ ചവിട്ടേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾക്കേറ്റ പരുക്കാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. അടുത്തകാലത്താണ് കൂടുതൽ വിനോദ സഞ്ചാരികൾ എത്തിതുങ്ങിയത്. റിസോർട്ടിനു മൂന്നു വശവും കാടാണ്. മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെടാൻ പ്രധാന കാരണമായത് നെഞ്ചിൽ ആനയുടെ ചവിട്ടേറ്റാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിലാണ് ചവിട്ടേറ്റതെന്നാണ് പേസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. തലയുടെ പിൻഭാഗത്തുൾപ്പെടെ ശരീരത്തിൽ നിരവധി ക്ഷതങ്ങളും ഏറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഷഹാനയുടെ നെഞ്ചിലേറ്റ ചവിട്ടാണ് മരണത്തിന് ഇടയാക്കിയത്. തലയുടെ പിൻഭാഗത്തും കാൽപത്തിയിലും കാൽമുട്ടിലും ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്. ഷഹാനയുടെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളൊന്നും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ആനയുടെ ആക്രമണത്തിലാണോ മരണം സംഭവിച്ചതെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം കഴിഞ്ഞതോടെ ആനയുടെ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ ശനിയാഴ്ച രാത്രി ഏഴേമുക്കാലിനാണ് സംഭവം. മേപ്പാടി ടൗണിൽ നിന്ന് ഒമ്പത് കിലോമീറ്റർ ഓഫ് റോഡിൽ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
കണ്ണൂരിൽ നിന്നുള്ള 30 അംഗ സംഘത്തിനൊപ്പമാണ് യുവതി എത്തിയത്. റിസോർട്ടിന് സമീപത്തായി സ്ഥാപിച്ച താൽക്കാലിക ടെന്റുകളിലാണ് സംഘം താമസിച്ചിരുന്നത്. ബാത്ത്റൂമിൽ പോയി തിരിച്ചുവരുന്ന സമയത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ ചിന്നം വിളി കേട്ട് സമീപത്തെ ടെന്റുകളിലുണ്ടായിരുന്നവരൊക്കെ ഓടി രക്ഷപെട്ടിരുന്നു. എന്നാൽ ബാത്ത് റൂമിൽ പോയി മടങ്ങിയെത്തിയ ഷഹാന ആനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മറുനാടന് മലയാളി ബ്യൂറോ